ADVERTISEMENT

കാക്കനാട്∙ ഐടി നഗരം പ്ലാസ്റ്റിക് പുകയിൽ മുങ്ങുന്നു. നാടുനീളെ പ്ലാസ്റ്റിക് മാലിന്യം പൊതുനിരത്തിൽ കത്തിക്കുന്നതാണ് ദുരിതമായി മാറുന്നത്.പാർപ്പിട മേഖലകളിൽ നിന്ന് ഒട്ടേറെ പരാതികളാണ് പ്ലാസ്റ്റിക് കത്തിക്കലുമായി ബന്ധപ്പെട്ട് അധികാരികൾക്ക് ലഭിക്കുന്നത്. ഇടച്ചിറ സ്മാർട്സിറ്റി, ഇൻഫോപാർക്ക് മേഖലയിലും എൻപിഒഎൽ, എൻജിഒ ക്വാർട്ടേഴ്സ് മേഖലയിലും കഴിഞ്ഞദിവസം അന്തരീക്ഷമാകെ പ്ലാസ്റ്റിക് കത്തിച്ചതിന്റെ പുകപടലമായിരുന്നു. നഗരസഭയുടെ നേതൃത്വത്തിലുള്ള മാലിന്യനീക്കം മന്ദീഭവിച്ചതോടെയാണ് കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം ആളുകൾ സ്വയം അഗ്നിക്കിരയാക്കുന്നത്.

ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുന്നതായി പരിസരവാസികൾ പറയുന്നു. സ്വകാര്യ പുരയിടങ്ങളിലും പൊതുനിരത്തുകളിലും ഒരുപോലെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുണ്ടെന്നാണ് ആക്ഷേപം.  പൊതു ശുചീകരണത്തിന്റെ പേരിലും ചിലയിടങ്ങളിൽ പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിക്കുന്നു. പലതവണ പരാതി പറഞ്ഞിട്ടും ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നാണു പരാതി.

ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാൻ കഴിയാതായതോടെയാണ് റോഡു വാക്കുകളിലും പൊതുനിരത്തുകളിലും മാലിന്യക്കൂനകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഗാർഹിക മാലിന്യവും വാണിജ്യ മേഖലയിൽ നിന്നുള്ള മാലിന്യവും ആളൊഴിഞ്ഞ സമയങ്ങളിലും രാത്രിയിലും റോഡിൽ തള്ളുകയാണ് പതിവ്.ഇത് ഉണങ്ങിക്കഴിയുമ്പോൾ പരിസരവാസികളാണ് ഇവ നശിപ്പിക്കാൻ തീയിടുന്നത്. ഇതിലെ പ്ലാസ്റ്റിക് ഉരുകി കത്തുന്നതോടെ രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.

ബഹുനില ഫ്ലാറ്റുകളിലും കാറ്റിൽ പുക എത്തുന്നു
കാക്കനാട്ടെ ബഹുനില ഫ്ലാറ്റുകളുടെ മുകൾ നിലയിലെ അപാർട്ടുമെന്റുകളിൽ വരെ പ്ലാസ്റ്റിക് കത്തിയ ദുർഗന്ധം എത്താറുണ്ടെന്നു താമസക്കാർ പറയുന്നു. പ്ലാസ്റ്റിക് മാലിന്യം നഗരസഭ കൃത്യമായി ശേഖരിക്കണമെന്നും ഇവ പൊതുസ്ഥലങ്ങളിൽ കത്തിക്കാൻ അനുവദിക്കരുതെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഉയർന്ന പാർപ്പിട കെട്ടിടങ്ങളിൽ താമസിക്കുന്നവർ വരെ പുക ശല്യത്തെക്കുറിച്ചു പരാതി പറയുമ്പോൾ താഴെയുള്ള സാധാരണ വീടുകളിലെ താമസക്കാരുടെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ. ജില്ലാ ഭരണകൂടവും നഗരസഭയും ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com