ADVERTISEMENT

കാക്കനാട്∙ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറയെ കബളിപ്പിക്കാൻ വാഹനങ്ങളുടെരജിസ്ട്രേഷൻ നമ്പർ തിരുത്തുന്ന പ്രവണത കൂടി വരുന്നതായി മോട്ടർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റിലെ ഒരു അക്ഷരമോ അക്കമോ ആണ് തിരുത്തിയെഴുതുന്നത്. നിയമലംഘനത്തിന് എഐ ക്യാമറയുടെ കണ്ണിൽ പെട്ടാൽ യഥാർഥ ഉടമയ്ക്ക് നോട്ടിസ് ലഭിക്കില്ലെന്നതാണ് ഈ തന്ത്രത്തിന്റെ പ്രയോജനം. ഒരാഴ്ചയ്ക്കിടെ ഇത്തരം 3 കേസുകൾ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി.

നിയമ ലംഘനത്തിന്റെ പേരിൽ ക്യാമറയിൽ വാഹനങ്ങൾ കുടുങ്ങിയാൽ തിരുത്തി എഴുതിയ നമ്പറിലുള്ള വാഹനത്തിന്റെ ഉടമയ്ക്കാകും നോട്ടിസ് അയയ്ക്കുക. നിയമ ലംഘനം നടത്തിയ യഥാർഥ വാഹനങ്ങൾ പിഴ അടയ്ക്കുന്നതിൽ നിന്ന് രക്ഷപ്പെടും. തിരുത്തിയ നമ്പറിലേക്കു നോട്ടിസ് ചെല്ലുമ്പോഴാകും ചെയ്യാത്ത കുറ്റത്തിനു പിഴ അടയ്ക്കേണ്ട ഗതികേട് ഉടമയ്ക്കു ബോധ്യമാകുന്നത്. ഇരുചക്രവാഹനങ്ങളിലാണ് ഈ നിയമവിരുദ്ധക്കളി കൂടുതലായി കണ്ടുവരുന്നത്. ക്യാമറയിൽ കുരുങ്ങി നോട്ടിസ് ലഭിക്കുന്ന കുറ്റം ചെയ്യാത്ത വാഹന ഉടമകൾ ആർടിഒ കൺട്രോൾ റൂമിൽ എത്തുമ്പോഴാണ് നമ്പർ തിരുത്തിയത് ഉദ്യോഗസ്ഥർക്ക് ബോധ്യമാകുന്നത്.

ഹെൽമറ്റ് വയ്ക്കാത്തതിന് കാർ ഉടമയ്ക്ക് വരെ നോട്ടിസ് ലഭിക്കുന്ന അവസ്ഥയുണ്ട്. ഇരുചക്രവാഹനങ്ങളിലെ നമ്പർ തിരുത്തുന്നതു മൂലമാണിത്. ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് പലരും നമ്പർ പ്ലേറ്റിൽ ചെറിയ തിരുത്തൽ വരുത്തുന്നത്. സർക്കാർ രേഖതിരുത്തിയതിനുള്ള വകുപ്പ് ചേർത്താണ് ഇവർക്കെതിരെ പൊലീസ് കേസെടുക്കുന്നത്.

കബളിപ്പിക്കാൻ തമിഴ്നാട് റജിസ്ട്രേഷൻ  നമ്പറും
എഐ ക്യാമറയെ പറ്റിക്കാൻ തമിഴ്നാട് റജിസ്ട്രേഷൻ നമ്പർ വ്യാജമായി ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനങ്ങൾ മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെ‌ന്റ് സ്ക്വാഡ് പിടികൂടിയത് രണ്ടാഴ്ച മുൻപ്. റോഡിലെ നിയമ ലംഘനത്തിനു തുടരെ നോട്ടിസ് ലഭിച്ച തമിഴ്‌നാട്ടുകാരായ രണ്ടുപേർ കാക്കനാട് എൻഫോഴ്സ്മെന്റ് ആർടിഒ ഓഫിസിൽ പരാതിയുമായി എത്തിയപ്പോഴാണ് അവിടത്തെ നമ്പർ എഴുതി വച്ച് ഇവിടെ രണ്ടു പേർ ബൈക്ക് ഓടിക്കുന്നുണ്ടെന്ന് വ്യക്തമായത്.

വ്യാജ നമ്പർ പ്ലേറ്റ് വച്ച് ഓടുന്ന 2 ഇരുചക്രവാഹനങ്ങളും മോട്ടർ വാഹനവകുപ്പ് ഇവിടെ നിന്ന് പിടികൂടി. കെഎൽ - 40 എന്നത് കെഎൽ - 41 എന്നു തിരുത്തിയ ബൈക്കും കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. വ്യാജ നമ്പർ പ്ലേറ്റ് കണ്ടെത്താൻ പൊലീസുമായി ചേർന്ന് വിപുലമായ പരിശോധനയ്ക്ക് തയാറെടുക്കുകയാണു മോട്ടർ വാഹന വകുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com