ADVERTISEMENT

തൃപ്പൂണിത്തുറ ∙ നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് തൃപ്പൂണിത്തുറ എത്തും. നിയോജക മണ്ഡലത്തിൽ അടിയന്തരമായി തുടങ്ങേണ്ട പദ്ധതികൾക്ക് ഇനിയും കാലതാമസം വന്നുകൂടാ. സർക്കാരിന്റെ അടിയന്തര ശ്രദ്ധ വേണ്ട നിയോജക മണ്ഡലത്തിലെ ചില പദ്ധതികൾ.

എസ്എൻ  ജംക്‌ഷൻ –  പൂത്തോട്ട  നാലുവരി
എസ്എൻ ജംക്‌ഷൻ – പൂത്തോട്ട നാലുവരി പാതയുടെ നിർമാണം ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ ആദ്യ ബജറ്റിൽ 672 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും പാതയുടെ നിർമാണം ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. റോഡിനു വീതി ഇല്ലാത്തതു കാരണം ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.

നഗരത്തിന്  പുതിയ റോഡ്
മെട്രോ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് എത്തുമ്പോൾ എസ്എൻ ജംക്‌ഷൻ - റിഫൈനറി റോഡിൽ നിന്ന് കിഴക്കേക്കോട്ട - ഹിൽപാലസ് റോഡിലേക്ക് മെട്രോ സ്റ്റേഷന്റെ സമീപത്തുകൂടി പുതിയ റോഡ് വേണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ റോഡ് നിർമിക്കാതെ മെട്രോ സ്റ്റേഷൻ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപം എത്തിച്ചാൽ മാർക്കറ്റ് റോഡ്, പള്ളിപറമ്പ്കാവു റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ പുറത്തിറങ്ങാനാകാത്ത വിധം വാഹന കുരുക്ക് ഉണ്ടാകും എന്നാണ് പ്രദേശവാസികളുടെ ആശങ്ക. ഏതാനും മീറ്റർ കൂടി ഏറ്റെടുത്താൽ മതി നഗരത്തിനു പുതിയ റോഡ് ഉണ്ടാകും.

കുമ്പളം– തേവര  പാലം
നിർദിഷ്ട കുമ്പളം– തേവര പാലത്തിനായുള്ള കാത്തിരിപ്പ് എന്നവസാനിക്കും? ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ 100 കോടി രൂപ കുമ്പളം തേവര പാലത്തിന് അനുവദിച്ചത് വലിയ പ്രതീക്ഷയാണ് മേഖലയിൽ ഉയർത്തിയത്. എന്നാൽ ദീർഘവീക്ഷണമില്ലാതെ പദ്ധതി തയാറാക്കിതു വിനയായി. പാലത്തിന്റെ മധ്യഭാഗത്തു ബാർജുകൾക്ക് പോകാൻ ആവശ്യമായ ആഴമില്ലെന്നു ദേശീയ ജലപാത അധികൃതർ അറിയിച്ചതോടെ അലൈൻമെന്റ് മൊത്തം പൊളിച്ചു പണിയേണ്ടി വന്നു. കൊച്ചി നഗര വികസനം തേവരയും കടന്ന് കുമ്പളം വരെ എത്തുന്ന പദ്ധതിക്ക് സർക്കാരിന്റെ അനുകൂല നിലപാട് അത്യാവശ്യമാണ്.

തൃപ്പൂണിത്തുറ  ഇരുമ്പുപാലം
ജീർണാവസ്ഥയുടെ പേരിൽ 2019 മാർച്ച് 4 മുതൽ അടച്ചിട്ടിരിക്കുന്ന തൃപ്പൂണിത്തുറ ഇരുമ്പുപാലത്തിനു പകരമുള്ള പാലത്തിനായുള്ള കാത്തിരിപ്പും നീളുകയാണ്. ഒന്നാം പിണറായി സർക്കാർ പുതുതായി പണിയുന്ന 26 പാലങ്ങളിൽ പെടുത്തിയിട്ടുണ്ടെന്നായിരുന്നു അന്ന് മരാമത്ത് മന്ത്രി ആയിരുന്ന ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ, 26 വർക്കുകളോടൊപ്പമുള്ള നിർദേശം ആയതിനാൽ ഇരുമ്പുപാലത്തിനു മാത്രമായി അനുമതി കിട്ടിയുമില്ല. അപാകതകളെ തുടർന്ന് 4 പ്രാവശ്യമാണ് നിർദേശം മാറ്റിവച്ചത്. സർക്കാർ വകുപ്പുകൾ ഇക്കാര്യത്തിൽ കൂടുതൽ ഊർജിതമായി ഇടപെടേണ്ടിയിരിക്കുന്നു.

 വളന്തകാട് പാലം
കൊച്ചിയുടെ ഓക്സിജൻ പാർലർ ആയ വളന്തകാട് പാലം നിർമാണം ത്രിശങ്കുവിലായിട്ട് ഒരു വർഷം കഴിഞ്ഞു. 18 മാസത്തിനുള്ളിൽ പണി പൂർത്തിയാകും എന്ന പ്രഖ്യാപനത്തോടെ 2019 നവംബർ ഒന്നിനാണ് ആരംഭിച്ചത്. ദ്വീപിലെ 45 പട്ടികജാതി കുടുംബങ്ങൾക്കും നഗരസഭയിലെ 21, 22 ഡിവിഷനുകളിലുള്ളവർക്കും പ്രയോജനപ്പെടുന്നതാണു പദ്ധതി. ഡിസൈനിങ്ങിലെ അശാസ്ത്രീയത പരിഹരിച്ചാൽ അധിക ചെലവില്ലാതെ പണി പൂർത്തിയാക്കാനാകും എന്ന നിർദേശം ഉയർന്നിട്ടുണ്ട്. സർക്കാർ ഉചിത നിലപാട് എടുക്കണം.

കോണത്തുപുഴ
പായലും ചെളിയും നിറഞ്ഞ് ഒഴുക്കു നിലച്ച നിലയിലാണു കോണത്തുപുഴ. പുഴ നവീകരണത്തിനു 26 കോടി രൂപയുടെ പദ്ധതി അനുമതി ലഭിച്ചെങ്കിലും നവീകരണ നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. പുഴയിൽ നിന്നു കോരി മാറ്റുന്ന ചെളിയും പായലും എവിടെ ഇടും എന്ന ആശയക്കുഴപ്പമാണു പുഴ നവീകരണത്തിനു ഇപ്പോൾ തടസ്സം എന്ന് അധികൃതർ പറയുന്നു. 2022 മാർച്ചിൽ ഭരണാനുമതി ലഭിച്ച പദ്ധതി ഇനിയും ആരംഭിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com