ADVERTISEMENT

കൊച്ചി∙ മസാജ് പാർലറുകളിലും സ്പാകളിലും സിറ്റി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ 16 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇവയുടെ ലൈസൻസ് ഹാജരാക്കാത്ത പക്ഷം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു പൊലീസ് അറിയിച്ചു. നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള 81 സ്ഥാപനങ്ങളിലാണു പൊലീസ് ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ ഊർജിത പരിശോധന നടത്തിയത്. 

പരിശോധനയ്ക്കിടെ കടവന്ത്രയിലെ സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്നു കഞ്ചാവു പിടിച്ചെടുത്തു. ഇവരെ അറസ്റ്റ് ചെയ്തു.  മസാജ് പാർലറുകളും സ്പാകളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ലഹരിവിപണനവും നടക്കുന്നെന്ന പരാതികൾ വ്യാപകമായതോടെയാണു പൊലീസ് പരിശോധനയ്ക്കിറങ്ങിയത്. മസാജ് പാർലറുകളിൽ ജോലി നോക്കുന്നവർക്കു മതിയായ പരിശീലനമോ യോഗ്യതയോ ഇല്ലെന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളും പൊലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.  

വൈറ്റിലയിലെ മസാജ് പാർലറിൽ നിന്നു രാസലഹരിയും ഹാഷിഷ് ഓയിലുമായി കാക്കനാടു സ്വദേശി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മസാജ് പാർലറുകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ ഈ സംഭവം കണക്കിലെടുത്തു മുൻകരുതൽ എടുത്തതിനാലാണു കേസുകളുടെ എണ്ണം കുറഞ്ഞതെന്നു പൊലീസ് സംശയിക്കുന്നുണ്ട്.  ഇതിനാൽ, ഇത്തരം സ്ഥാപനങ്ങൾക്കു സമീപം ഷാഡോ പൊലീസിനെ ഉൾപ്പെടെ നിയോഗിച്ചു നിരന്തര നിരീക്ഷണത്തിലാക്കാനും നടപടിയുണ്ടാകും. മിന്നൽ പരിശോധനകൾ തുടരുമെന്നും പൊലീസ് അറിയിച്ചു.

പേര് മസാജ് പാർലർ, നടക്കുന്നത് അനാശാസ്യം, ലഹരി വിൽപന

മസാജിങ്ങിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ, ലഹരി വിൽപന, ലൈസൻസില്ലാതെയുള്ള പ്രവർത്തനം എന്നിവ കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളുടെ പരിധിയിലുള്ള നൂറോളം കേന്ദ്രങ്ങളിലാണു സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ഒരേ സമയം പരിശോധന നടത്തിയത്. പരാതികളും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് അടിയന്തര പരിശോധന നടത്തിയതെന്നാണു വിവരം. കൃത്യമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.  

അനധികൃത സ്ഥാപനങ്ങൾ പൂട്ടിക്കാനും യോഗ്യതയില്ലാത്ത ജീവനക്കാരെ വച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകാനുമാണു പൊലീസിന്റെ നീക്കം. ഇത്തരം കേന്ദ്രങ്ങളിൽ ലഹരി ഉപയോഗവും അനാശാസ്യവും ഗുണ്ടാപ്രവർത്തനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ തുടർ റെയ്ഡുകൾ നടത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉന്നതാധികാരികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com