ADVERTISEMENT

മരട് ∙ തീരദേശ നിയമം ലംഘിച്ചതിന് സുപ്രീംകോടതി ഉത്തരവിൽ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ നിലംപരിശായിട്ട് 4 വർഷം. 2020 ജനുവരി 11, 12 തീയതികളിലായിരുന്നു കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ, കണ്ണാടിക്കാട് ഗോൾഡൻ കായലോരം, നെട്ടൂർ കേട്ടേഴത്തുകടവ് ജെയിൻ കോറൽ കോവ്, നെട്ടൂർ ആൽഫ സെറിൻ എന്നീ വൻകിട ഫ്ലാറ്റുകൾ പൂർണമായി പൊളിച്ചടുക്കിയത്.

ഫ്ലാറ്റ് ഉടമകളുടെയും നിർമാതാക്കളുടെയും വേവലാതികളും ഫ്ലാറ്റ് അവശിഷ്ട നിർമാർജനവും വലിയ ചർച്ചയായപ്പോഴും ഒരു തെറ്റും ചെയ്യാതെ ദുരിതം അനുഭവിക്കേണ്ടി വന്ന പരിസരവാസികളുടെ നഷ്ടപരിഹാര കാര്യത്തിൽ ഇനിയും തീരുമാനം ആയില്ല. നഷ്ടപരിഹാരത്തിനായി ഇവർ നടത്തിയ സമരങ്ങൾ അധികൃതരുടെ കണ്ണുതുറപ്പിച്ചില്ല.

ഫ്ലാറ്റ് പൊളിക്കൽ കമ്പനികൾ നഗരസഭയിൽ നൽകിയ മുൻകൂർ പണത്തിൽ നിന്നോ തനതു ഫണ്ടിൽ നിന്നോ പരിസരവാസികൾക്കു നഷ്ടപരിഹാരം അനുവദിക്കാൻ അനുമതി തേടി തദ്ദേശ സ്വയംഭരണ(ആർബി) പ്രിൻസിപ്പൽ സെക്രട്ടറിക്കു നഗരസഭ കത്തു നൽകിയെങ്കിലും നടപടിയായില്ല. സാങ്കേതിക കാരണങ്ങളിൽ തട്ടി ഇൻഷുറൻസും തുകയും കിട്ടിയില്ല.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച ഫ്ലാറ്റുകളിൽ ഒന്നായ കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ പരിസരം മാലിന്യം തള്ളൽ കേന്ദ്രമായപ്പോൾ.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച ഫ്ലാറ്റുകളിൽ ഒന്നായ കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ പരിസരം മാലിന്യം തള്ളൽ കേന്ദ്രമായപ്പോൾ.

അനക്കമില്ലാതെ അഴിമതിക്കേസ്
ഫ്ലാറ്റ് പൊളിക്കലിനൊപ്പം ഏറെ കോലാഹലം ഉയർത്തിയ ഫ്ലാറ്റ് അഴിമതി കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനെ കൊല്ലം അഡിഷനൽ എസ്പിയായി സ്ഥലം മാറ്റിയതോടെ അനക്കമറ്റു. വിവാദ കാലത്ത് മരട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സിപിഎം നേതാവ് കെ.എ. ദേവസിയുടെ പങ്കിൽ അന്വേഷണം തുടരുന്നതിനിടെയായിരുന്നു സ്ഥലം മാറ്റം.

പാർട്ടി പ്രാദേശിക ഘടകം ദേവസിക്കെതിരെ നിലപാടെടുത്തെങ്കിലും കടുത്ത നടപടികൾക്ക് വിലക്കുണ്ടായി. പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ക്ലാർക്ക് ജയറാം, ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ജോസഫ് 3 കൊല്ലം മുൻപ് മരിച്ചു. അന്വേഷണം ചില ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങിയത് കോടതിയുടെ വിമർശനത്തിനു കാരണമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com