ADVERTISEMENT

കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനത്തെ ബാംബൂ ഫെസ്റ്റി‍ൽ പൂത്തുലയുന്നതു മുളങ്കാടുകളുടെ സംഗീതം! രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള കലാകാരൻമാരുടെ കരവിരുതിൽ വിരിഞ്ഞ മുള ഉൽപന്നങ്ങളുടെ ഉത്സവ വേദിയാണിവിടം. വയനാട് ‘ഉറവ്’ ഒരുക്കിയ സ്റ്റാളുകളിൽ  മഴയുടെ മൂളൽ കേൾക്കാം. മഴമൂളി അഥവാ റെയിൻ മേക്കർ! ഇരുവശവും അടച്ച നീളൻ മുളങ്കുറ്റി ചലിപ്പിക്കുമ്പോൾ ഉള്ളിൽ നിന്നു മഴപ്പെയ്ത്തിന്റെ ശബ്ദം. ‘‘ മുളങ്കുറ്റിക്കുള്ളിൽ അല്ലറ ചില പണികളുണ്ട്. പിന്നെ, അതിൽ വറുത്ത പയർ മണികളിടും. 

മുളങ്കുറ്റി ചലിപ്പിക്കുമ്പോൾ മഴയുടെ ശബ്ദമുണ്ടാകും’’ – ഉറവ് പ്രോജക്ട് ഓഫിസർ സാരംഗിന്റെ വാക്കുകളിലും മഴയുടെ താളം. ഉറവിന്റെ സ്റ്റാളുകളിൽ മുളയിൽ തീർത്ത കർട്ടനുകളും ബ്ലൈൻഡുകളും ബാഗുകളും മുതൽ കരകൗശല വസ്തുക്കളും ഗാർഹിക ഉപകരണങ്ങളുമൊക്കെയുണ്ട്. ഒപ്പം, മുള നിർമിതമായ സ്പീക്കറും. ഫോണിൽ പാട്ടു വയ്ക്കുക, സ്പീക്കറിന്റെ ചുവട്ടിലെ സ്റ്റാൻഡിൽ വയ്ക്കുക. സ്പീക്കറിലെ നീളൻ കുഴലിലൂടെ പലമടങ്ങു ശബ്ദത്തിൽ പാട്ടു വരും! 

 ‘‘ആർട്ടിസാൻ, ജപ്പാൻ’’ – ഫെസ്റ്റിലെ ജാപ്പനീസ് സ്റ്റാളിൽ ചിരിയോടെ നിൽക്കുന്നതു ഇനോവു വാകു. മുള കലാകാരനായ അദ്ദേഹത്തോടൊപ്പം കെയി ഹസാഗാവയെന്ന ജാപ്പനീസ് വനിതയുമുണ്ട്. കരകൗശല വസ്തുക്കളാണ് എറെയും. നല്ല വിലയെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഫോണിൽ ജാപ്പനീസ് കറൻസിയായ യെന്നും രൂപയും തമ്മിലുള്ള താരതമ്യം കാട്ടിത്തന്നു! വനം വകുപ്പിന്റെയും ബാംബൂ കോർപറേഷന്റെയുമൊക്കെ സ്റ്റാളുകൾ മേളയിലുണ്ട്. 

ഫർണിച്ചറുകളും ലൈറ്റ് ഷെയ്ഡുകളും മുള ഫ്രെയിമിലുള്ള ക്ലോക്കും പെയിന്റിങ്ങുകളും ബെഡ് ലാംപുകളുമൊക്കെയുണ്ട്. ചട്ടികളിൽ വിൽക്കുന്ന മുളയും മുളയരിയുമൊക്കെയുണ്ടു ചില സ്റ്റാളുകളിൽ. കേരളത്തിനു പുറമേ, മറ്റു പല സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ സ്റ്റാളുകൾ ആകർഷകമായ മുള ഉൽപന്നങ്ങളുമായി സജീവം. മുള ഉൽപന്ന നിർമാണം തത്സമയം കണ്ടു മനസ്സിലാക്കാൻ ലൈവ് ഡെമോയുമുണ്ട്. വയനാട് ഉറവിൽ നിന്നു പരിശീലനം നേടി നാട്ടിൽ സ്വയം തൊഴിൽ യൂണിറ്റ് നടത്തുന്നവരാണു ഫെസ്റ്റിൽ ലൈവ് ഡെമോ ചെയ്യുന്ന ജയാംബികയും ഷീജയും. 

മുളയിൽ തീർക്കുന്ന പേനകളാണു സുൽത്താൻ ബത്തേരി സ്വദേശി ജയാംബികയുടെ മികവ്. മഴമൂളിയാണു മേപ്പാടി സ്വദേശി ഷീജയുടെ നിർമിതി. പല വലുപ്പത്തിൽ മഴമൂളിയുണ്ട്. വില 350 രൂപ മുതൽ. ഗോത്ര വിഭാഗക്കാരാണ് ഇരുവരും. അംബികയും പത്മാവതിയുമാണു മറ്റൊരു ഡെമോ അവതരണം നടത്തുന്നത്; കുട്ട നെയ്ത്തും വള തുടങ്ങിയ ആഭരണ നിർമാണവും. ബാംബൂ ഫെസ്റ്റ് 17 വരെ നീളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com