ADVERTISEMENT

കാക്കനാട്∙ തൃക്കാക്കരയിലെ അഗ്നിരക്ഷാ സേന തീ അണയ്ക്കാനുള്ള വെള്ളത്തിനായി ഇനി നെട്ടോട്ടം ഓടേണ്ടി വരില്ല. ഫയർ സ്റ്റേഷൻ വളപ്പിൽ കുഴൽക്കിണർ നിർമിച്ച് ജല സംഭരണി നിറയ്ക്കാനുള്ള പദ്ധതിക്ക് ഭരണാനുമതിയായി. ഉമ തോമസിന്റെ എംഎൽഎ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ജല അതോറിറ്റിയുടെ വെള്ളമാണ് ഫയർ സ്റ്റേഷനിലെ സംഭരണിയിൽ നിറയ്ക്കുന്നത്. പൈപ്പ് പൊട്ടുകയോ മറ്റു സാങ്കേതിക തടസങ്ങളോ മൂലം വെള്ളം മുടങ്ങിയാൽ സംഭരണി കാലിയാകുന്നതോടെ ഫയർ എൻജിനുകൾ വെള്ളം നിറയ്ക്കാൻ തോടും പുഴയും തേടി പോകേണ്ട ഗതികേടിലായിരുന്നു. 

ഇൻഫോപാർക്ക്, സ്മാർട്സിറ്റി, പ്രത്യേക സാമ്പത്തിക മേഖല, ജില്ലാ ഭരണകേന്ദ്രം ഉൾപ്പെടെ പ്രധാനപ്പെട്ട പല സ്ഥാപനങ്ങളും പാർപ്പിട കേന്ദ്രങ്ങളുമുള്ള തൃക്കാക്കരയിൽ വേനൽക്കാലമായാൽ അഗ്നിരക്ഷാ സേനക്ക് നിത്യേനെ 12–15 കേസുകൾ വരെ ലഭിക്കാറുണ്ട്. സംസ്ഥാനത്ത് ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങൾ ഏറ്റവും കൂടുതലുള്ള പ്രദേശമാണ് തൃക്കാക്കര. ചൂട് സീസണിൽ ജല അതോറിറ്റിയുടെ പമ്പിങ് കുറയുന്നതോടെ ജലക്ഷാമം അഗ്നിരക്ഷാ സേനയെയും വലയ്ക്കാറുണ്ട്. ഇതു പരിഹരിക്കാനുള്ള കുഴൽക്കിണറിനായി 1.49 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് ഉമ തോമസ് അനുവദിച്ചത്. ഭൂഗർഭ ജല വകുപ്പിനാണ് നിർമാണച്ചുമതല. 

തീ അണയ്ക്കാൻ സെക്കൻഡിൽ  30 ലീറ്റർ വെള്ളം 
സാധാരണ തീ പിടിത്തങ്ങളിൽ തീ അണയ്ക്കാൻ ഫയർ എൻജിനിൽ നിന്ന് പുറത്തേക്ക് പമ്പ് ചെയ്യുന്നത് ഒരു സെക്കൻഡിൽ 30 ലീറ്റർ വെള്ളമാണ്. 5,000 ലീറ്റർ വെള്ളം രണ്ടര മിനിറ്റിൽ തീരും. വേനൽക്കാലത്ത് പുല്ലും കുറ്റിക്കാടുമൊക്കെ തീ പിടിച്ചു നിരന്തരം വിളി വരുമ്പോഴാണ് അഗ്നിരക്ഷാ സേന വെള്ളം കിട്ടാതെ വലയുന്നത്. തൃക്കാക്കര ഫയർ സ്റ്റേഷനിൽ 2 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയുണ്ടെങ്കിലും കൂടുതൽ കേസുകളുള്ള ദിവസങ്ങളിൽ ഈ വെള്ളം തികയാതെ വരും. തീ പിടിച്ചെന്ന വിളി വരുമ്പോൾ പോകുന്ന വഴിക്കു ജലസ്രോതസു കണ്ടെത്തി ഫയർ എൻജിനിൽ വെള്ളം നിറക്കേണ്ട ഗതികേടു പലപ്പോഴും ഉണ്ടായിട്ടുണ്ട്. വേനൽ കടുക്കുന്നതോടെ വെള്ളത്തിന്റെ ഉപയോഗം വർധിക്കുന്നതും അഗ്നിശമന കേന്ദ്രത്തിലേക്കുള്ള പൈപ്പ്  വെള്ളത്തിന്റെ മർദ്ദം കുറയാൻ കാരണമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com