ADVERTISEMENT

വിദേശികൾ പോലും  ഈ പാട്ടുവീടിനെ തേടിപ്പിടിച്ചെത്താൻ എന്തു പ്രത്യേകതയാണ് ഇവിടെയുള്ളത്. അത് അനുഭവിച്ചു തന്നെ അറിയണം എന്നാണുത്തരം. ഈ വീട്ടിലെത്തിയാൽ അറിയാതെ പാടിപ്പോകും. കറുകുറ്റി ആഴകം കെപിജി നഗറിലാണ് ‘നിസർഗ ആർട് ഹബ്’ എന്ന പാട്ടു വീട്. കറുകുറ്റി ആഴകം കാരണത്ത് ഇല്ലം കെ.ജി. ശശിയുടെയും ചന്ദ്രലേഖയുടെയും മകൻ കെ.എസ്. വിഷ്ണുദേവിന്റെയും ഭാര്യ ലക്ഷ്മിയുടേതുമാണ് ഈ വീട്. യുഎസിലെ ജോലി ഉപേക്ഷിച്ചായിരുന്നു വിഷ്ണുവും ലക്ഷ്മിയും ഈ വീടൊരുക്കിയത്.  സംഗീതത്തെ ശ്വാസമാക്കിയവർക്കു ജീവിക്കാനുള്ള രസക്കൂട്ടുകൾ നിറച്ചായിരുന്നു നിർമാണം. 

2280 ചതുരശ്ര അടി വിസ്തീർണമുണ്ടു വീടിന്. ഭിത്തികൾ മണ്ണിലാണു നിർമിച്ചത്.  വിനു ഡാനിയലായിരുന്നു ആർക്കിടെക്റ്റ്. ഷട്ടേഡ് ഡുബ്രി വാൾ സാങ്കേതികവിദ്യയാണു ഭിത്തികൾക്ക് ഉപയോഗിച്ചത്. പഴയ വെട്ടുകല്ലാണു മുറ്റത്തു വിരിച്ചത്. ചിലയിടങ്ങളിൽ പുറത്തേക്കു ഇറങ്ങുന്നതിനു ചില്ലുവാതിലാണ്. സ്വീകരണ മുറിയുടെ ഒരു ഭാഗത്തു സംഗീത പഠനത്തിനുള്ള ഇടമുണ്ട്. ഇരുവശങ്ങളിലുമായി 2 കിടപ്പുമുറി. ഒരു കിടപ്പുമുറിയോടു ചേർന്നു വലിയ സ്വിമ്മിങ് പൂൾ. കിടപ്പുമുറിയിൽ നിന്നു സ്വിമ്മിങ് പൂളിലേക്കിറങ്ങാം. മറ്റൊരു കിടപ്പുമുറിയും സ്വീകരണമുറിയും അടുക്കളയും  പച്ചപ്പു നിറഞ്ഞ പാടശേഖരത്തിലേക്കുമാണു ജാലകം തുറക്കുന്നത്.  മുകളിൽ ഒരു കിടപ്പുമുറിയും സ്റ്റുഡിയോയും സജ്ജമാക്കിയിട്ടുണ്ട്.

അടുപ്പത്തിന്റെ ഇടം

കുടുംബാംഗങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നതു സ്വീകരണമുറിയിലും തുറന്ന അടുക്കളയുടെ ഭാഗത്തുമാണ്. സ്വീകരണമുറി നീണ്ടതും ശാന്തവുമാണ്.  ഇവിടെ ധാരാളം കാറ്റും വെളിച്ചവുമെത്തും. ഇഷ്ടപ്പെട്ട രീതിയിൽ ഇരിക്കാനുള്ള സൗകര്യവുമുണ്ട്. സ്വീകരണമുറിയുടെ തറ എൽ ( L) ആകൃതിയിൽ കുഴിച്ച് ഇരിപ്പിടമൊരുക്കി. തറയിൽ ഇരുന്നാൽ കാൽ താഴെ മുട്ടിക്കാനാകും.   ഡൈനിങ് ടേബിളിന്റെ ഉയരം ക്രമീകരിക്കാനാകും. തറയിൽ ഇരുന്നു ഭക്ഷണം കഴിക്കണമെന്നു തോന്നിയാൽ അങ്ങനെയും ഡൈനിങ് ടേബിളിനെ മാറ്റാനാവും.

സ്വപ്നങ്ങൾ 

നമ്മുടെ നാട്ടിൽ പരിചിതമല്ലാത്ത കലാരൂപങ്ങളെ പരിചയപ്പെടുത്താനുള്ള ഇടമായി നിസർഗയെ മാറ്റണമെന്നാണു വിഷ്ണുവിന്റെ ആഗ്രഹം. ഹിന്ദുസ്ഥാനിയിലെ ധ്രുപദ് ആംഫി തിയറ്ററിൽ അരങ്ങേറിയിരുന്നു.  ഗവേഷണങ്ങൾക്കും പുതിയ പരീക്ഷണങ്ങൾക്കുമൊക്കെ കൂടുതൽ സൗകര്യമൊരുക്കലും ലക്ഷ്യമാണ്. ആംഫി തിയറ്ററിലെ  അവതരണത്തോടൊപ്പവും ശിൽപശാലകൾ ഇനിയും സംഘടിപ്പിക്കും.

കറുകുറ്റി ആഴകം കെപിജി നഗറിലെ നിസർഗ ആർട് ഹബ്.
കറുകുറ്റി ആഴകം കെപിജി നഗറിലെ നിസർഗ ആർട് ഹബ്.

പുരപ്പുറത്തെ ആംഫി തിയറ്റർ
പാട്ടു വീടിന്റെ വലിയ ആകർഷണമാണ് പുരപ്പുറത്തെ ആംഫി തിയറ്റർ. ഓടിട്ട പുരപ്പുറത്ത് അങ്ങിങ്ങായി ചില്ലിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ. താഴെ മേൽക്കൂര അവസാനിക്കുന്ന ഭാഗത്തു നീളത്തിലുള്ള സ്വിമ്മിങ് പൂൾ. ഇവിടെ കുറുകെ പലകകൾ ഇട്ടാണു സംഗീത പരിപാടികൾക്കു വേദിയൊരുക്കുക. പൂളിന്റെ രണ്ടു വശങ്ങളിൽ നിന്നു പുരപ്പുറത്തേക്കു കയറാൻ ചില്ലു പടികളുണ്ട്.  ‌ഇരുമ്പ് ഉപയോഗിച്ചുള്ള ട്രെസിനു മുകളിലാണ് ഓട് പാകിയിരിക്കുന്നത്. 100 വർഷം പഴക്കമുള്ള ഓട് മലപ്പുറത്തു നിന്നാണ് എത്തിച്ചത്. മേൽക്കൂരയിൽ  ടഫന്റ് ഗ്ലാസ് ഉപയോഗിച്ചാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്. ലോകോത്തര സംഗീതജ്ഞരുടെ 3 പരിപാടികൾ ഇതുവരെ നടന്നു. ഓരോ പരിപാടിക്കൊപ്പവും ശിൽപശാലയും സംഘടിപ്പിച്ചു.

പാട്ടിന്റെ വഴി
ആകാശവാണി ആർട്ടിസ്റ്റായിരുന്ന ചെറിയമ്മ കവിത മഹേശ്വരനും അല്ലി ഹരിവിഷ്ണുവുമാണു വിഷ്ണുവിനു സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത്. ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെ ശിക്ഷണത്തിലാണു കച്ചേരികൾ ചെയ്തു തുടങ്ങിയത്. ചെന്നൈയിൽ ജോലി ലഭിച്ചതോടെ പി.എസ്. നാരായണസ്വാമി, നെയ്‌വേലി സന്താനഗോപാലൻ തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിലായി പഠനം. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ വേദികളിൽ വിഷ്ണു കച്ചേരി അവതരിപ്പിച്ചു. ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റായ വിഷ്ണുവിന് കേന്ദ്രസംഗീതനാടക അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ ബിസ്മില്ലാഖാൻ അവാർഡ് ലഭിച്ചു.

ചെന്നൈ മ്യൂസിക് അക്കാദമിയുടെ ബെസ്റ്റ് പെർഫോമർ, യുഎസ് കലാപ്രവീണയുടെ ഗായക നിപുണ, കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ, നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരം തുടങ്ങിയവയും നേ‌ടിയിട്ടുണ്ട്. ഭാര്യ ലക്ഷ്മിയും സംഗീതജ്ഞയാണ്. ഇരുവരും ചേർന്നു ചില സംഗീത വിഡിയോ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. കവിയും വിവർത്തകനും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്ന കെ.പി.ജിയുടെ കൊച്ചുമകനാണു വിഷ്ണു ദേവ്.

പ്രകൃതിയോടു ചേർന്നു നിൽക്കുന്ന വീട് ഒരു സ്വപ്നമായിരുന്നു. രണ്ടരവർഷത്തിലേറെ സമയമെ‌ടുത്തു വീട് പണി പൂർത്തിയാകാൻ. ആർക്കിടെക്ട് വിനു ഡാനിയേലാണു വീടു നിർമിച്ചത്. എവിടെയോ കിടക്കുന്ന അവശിഷ്‍‌ടങ്ങൾ കെ‌ട്ടിട നിർമാണത്തിന്റെ ഭാഗമാക്കുമ്പോൾ ഭൂമിക്ക് അത്രയും ഭാരം കുറയുമെന്നത് ഉൾപ്പെടെ വിനു ഡാനിയേലിന്റെ ആശയങ്ങളുടെ സാക്ഷാത്കാരം പാട്ടുവീട്ടിലുണ്ട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com