കാക്കനാട്ടെ തർക്ക ഭൂമിയിൽ ഉടമസ്ഥാവകാശ ബോർഡ് സ്ഥാപിച്ച് റവന്യു വകുപ്പ്
Mail This Article
കാക്കനാട്∙ കലക്ടറേറ്റിനും തൃക്കാക്കര നഗരസഭ ഓഫിസിനും ഇടയിലുള്ള 6 ഏക്കർ പുറമ്പോക്ക് ഭൂമിയെ ചൊല്ലിയുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക്. സ്ഥലത്ത് റവന്യു വകുപ്പ് ബോർഡ് വച്ച് ഉടമസ്ഥാവകാശം സ്ഥാപിച്ചു. സ്ഥലം തങ്ങളുടേതെന്നു റവന്യു വകുപ്പും നഗരസഭയും ആവർത്തിച്ചു പറഞ്ഞിരുന്ന ഇവിടെ ഒന്നര പതിറ്റാണ്ടായി തർക്കം നിലനിൽക്കുകയായിരുന്നു. ഒരു മാസം മുൻപ് നഗരസഭ 10 ലക്ഷം രൂപ ചെലവഴിച്ചു സംരക്ഷണ വേലി കെട്ടിയതും റവന്യു വകുപ്പ് കഴിഞ്ഞയാഴ്ച അതു പൊളിച്ചതുമായിരുന്നു ഒടുവിലത്തെ സംഭവം.
വിവാദം കൊഴുക്കുന്നതിനിടെ റവന്യു വകുപ്പ് ഒരു പടികൂടി കടന്ന് ഇവിടെ ഉടമസ്ഥാവകാശ ബോർഡ് സ്ഥാപിച്ചതോടെ സംഭവം കൊഴുത്തിരിക്കുകയാണ്. പ്രദേശം പുറമ്പോക്കാണെന്നു ചൂണ്ടിക്കാട്ടി ഗേറ്റ് സ്‌ഥാപിച്ചു ബോർഡ് വയ്ക്കാൻ റവന്യൂ വകുപ്പ് ഒരാഴച മുൻപാണു നടപടി തുടങ്ങിയത്.
നേരത്തെ വേലിയു ടെ ഒരു ഭാഗം റവന്യൂ ഉദ്യോഗസ്‌ഥർ പൊളിച്ചു മാറ്റിയപ്പോൾ പ്രതിഷേധവുമായി നഗരസഭ അധ്യക്ഷ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. കലക്ടർക്കു പരാതിയും നൽകി. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് റവന്യു വകുപ്പ് കഴിഞ്ഞ ദിവസം ബോർഡ് സ്ഥാപിച്ചത്. പ്രദേശം റവന്യു ഭൂമിയാണെന്നും അന്യായമായി പ്രവേശിക്കുന്നതും കയ്യേറുന്നതും ശിക്ഷാർഹമാന്നെന്നുമുള്ള കലക്ടറുടെ മുന്നറിയിപ്പാണ് ബോർഡിലുള്ളത്.
2 പതിറ്റാണ്ട് പഴക്കം
കാക്കനാട്ടെ ഏറ്റവും കണ്ണായ സ്ഥലമെന്ന് വിശേഷിപ്പിക്കുന്ന ഈ 6 ഏക്കർ സ്‌ഥലത്തെ ചൊല്ലി നഗരസഭയും റവന്യു വകുപ്പും തമ്മിലുള്ള തർക്കം രണ്ടു പതിറ്റാണ്ടു മുൻപ് തുടങ്ങിയതാണ്. പഞ്ചായത്തായിരുന്ന കാലം മുതലേ ഇവിടെ ഓരോ പദ്ധതികൾ പ്രഖ്യാപിക്കുകയും റവന്യു വകുപ്പ് തടയുകയും ചെയ്തിരുന്നു. സീപോർട്ട് എയർപോർട്ട് റോഡിനോടും സിവിൽ ലൈൻ റോഡിനോടും ചേർന്നു കിടക്കുന്നതാണ് സ്ഥലം. ഇവിടെ അത്യാധുനിക ബസ് ടെർമിനൽ, വാണിജ്യ സമുച്ചയം, നഗരസഭ ആസ്ഥാന മന്ദിരം, മാലിന്യ സംസ്ക്കരണ പ്ലാൻ്റ് തുടങ്ങിയവ സ്ഥാപിക്കാൻ 2010 മുതലുള്ള നഗരസഭ ബജറ്റിൽ തുക ഉൾപ്പെടുത്തിയിട്ടുണ്ട്.