ഉയരപ്പാത: വൈദ്യുതി ലൈനുകൾ ഭൂമിക്കടിയിലൂടെയാകും
Mail This Article
അരൂർ∙തുറവൂർ– അരൂർ ഉയരപ്പാത നിർമിക്കുമ്പോൾ നിലവിലെ പാതയ്ക്ക് മുകളിലൂടെ ദേശീയപാതയ്ക്ക് കുറുകെ കിടക്കുന്ന വൈദ്യുതി ലൈനുകൾ ഭൂമിക്കടിയിലൂടെ യാകും. തുറവൂർ മേഖലയിൽ പണി പുരോഗമിച്ചപ്പോൾ കുത്തിയതോട് വൈദ്യുതി സെക് ഷന്റെ കീഴിൽ വരുന്ന തുറവൂർ ഭാഗത്തെ ലൈനുകൾ നേരത്തെ മാറ്റിയിരുന്നു. അരൂർ സെക് ഷന്റെ കീഴിലുള്ള ലൈനുകളാണു ഇപ്പോൾ മാറ്റിത്തുടങ്ങിയിരിക്കുന്നത്. 12.75 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ദേശീയപാതയ്ക്ക് കുറുകെ നൂറിലേറെ വൈദ്യുതി ലൈനുകളാണു നിലവിലുള്ളത്. ഇതു നിലനിർത്തണമെങ്കിൽ 30 മീറ്റർ ഉയരത്തിൽ പോസ്റ്റുകൾ സ്ഥാപിക്കേണ്ടി വരും. ഇത് അപ്രായോഗികമായതിനാലാണ് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നത്. അറുപതോളം എൽടി ലൈനുകളുടെ എണ്ണം കുറയ്ക്കുന്നതിനായി പാതയുടെ കിഴക്കുഭാഗത്ത് ട്രാൻസ് ഫോർമർ സ്ഥാപിച്ച് 11 കെവി ഭൂഗർഭ കേബിളുകളിലൂടെയായിരിക്കും വൈദ്യുതി വിതരണം.
33 കെവി ലൈൻ രണ്ടെണ്ണവും 11 കെവി ലൈൻ 32 എണ്ണവുമാണ് അരൂർ മുതൽ തുറവൂർ വരെ ദേശീയപാതയിൽ ഉള്ളത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രാത്രികാലങ്ങളിലാണ് അൻപതിലേറെ തൊഴിലാളികൾ ഈ ജോലികൾ നടത്തുന്നത് ഭൂഗർഭ കേബിൾ സ്ഥാപിക്കലും, മറ്റ് ലൈനുകൾ മാറ്റി സ്ഥാപിക്കലും മൂലം അരൂർ മേഖലയിൽ ഒരാഴ്ച തുടർച്ചയായി പകൽ വൈദ്യുതി വിതരണം പൂർണമായും നിലയ്ക്കുന്നത് ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി.പകൽ വൈദ്യുതി ഇല്ലാത്തതുമൂലം ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ, പ്രിന്റിങ് പ്രസ്സുകൾ, അക്ഷയകേന്ദ്രങ്ങൾ, കെട്ടിട നിർമാണത്തിന്റെ കോൺക്രീറ്റ് എന്നിവയുടെ പ്രവർത്തനങ്ങളാണ് നിലയ്ക്കുന്നത്. സമുദ്രോൽപന്ന സംസ്കരണ ശാലകൾ ഉൾപ്പെടെ വൻകിട വ്യവസായ സ്ഥാപനങ്ങളിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് പ്രവർത്തനം.ഇതുമൂലം ഭാരിച്ച ചെലവാണ് ഉണ്ടാകുന്നതെന്ന് വ്യവസായികൾ പറഞ്ഞു.