മാസങ്ങളായി മൃഗാശുപത്രികളിൽ സ്ഥിരം ഡോക്ടർമാരില്ല
Mail This Article
കുറുപ്പംപടി ∙ രായമംഗലം പഞ്ചായത്തിന്റെ കീഴിൽ വളയൻചിറങ്ങരയിലും ജില്ലാ പഞ്ചായത്തിന്റെ കീഴിൽ രായമംഗലം പഞ്ചായത്തിലെ കുറുപ്പംപടിയിലും പ്രവർത്തിക്കുന്ന മൃഗാശുപത്രികളിൽ സ്ഥിരം ഡോക്ടർ ഇല്ലാതായിട്ടു മാസങ്ങളായി. ഇതിനാൽ ക്ഷീര കർഷകർ അടക്കമുള്ളവർക്കു ബുദ്ധിമുട്ടാണ്. വളയൻചിറങ്ങരയിൽ സമീപ പഞ്ചായത്തുകളിലെ മൃഗാശുപത്രിയിലെ ഡോക്ടർമാർ ആഴ്ചയിൽ 2 ദിവസം എത്തുന്നുണ്ട്. രാത്രിയിൽ ടെലിമെഡിസിൻ രീതിയിൽ ഡോക്ടറുടെ സേവനം ലഭ്യമാണ്. എന്നാലും സ്ഥിരം ഡോക്ടറില്ലാത്തതിനാൽ പശുക്കൾ, നായ്ക്കൾ, കോഴികൾ എന്നിവയുടെ ചികിത്സയ്ക്കു വൻ തുക നൽകി സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടി വരുന്നു.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയിൽ പകരം ഡോക്ടറും എത്തുന്നില്ലായെന്നാണു പരാതി. കുറുപ്പംപടി ബസ് സ്റ്റാൻഡിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഉടൻ ഡോക്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി മൃഗസംരക്ഷണ വകുപ്പിനു കൈമാറിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. വളയൻചിറങ്ങരയിൽ സ്ഥിരം ഡോക്ടർ ഒരാഴ്ചക്കുളളിൽ ചുമതലയേൽക്കുമെന്ന് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ അറിയിച്ചു.മുളന്തുരുത്തിയിൽ നിന്നാണു പുതിയ ഡോക്ടർ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.