ADVERTISEMENT

കൊച്ചി ∙ മാലിന്യ നീക്കത്തിനുള്ള യൂസർ ഫീസ് പിരിവിൽ കൊച്ചി കോർപറേഷനുണ്ടായ നഷ്ടം കൃത്യമായി തിട്ടപ്പെടുത്താനും കൂടുതൽ ഉദ്യോഗസ്ഥർക്കു പങ്കുണ്ടോയെന്നു കണ്ടെത്താനുമായി സ്പെഷൽ ഓഡിറ്റ് നടത്തണമെന്നു വിജിലൻസ് ശുപാർശ. കോർപറേഷനിലെ 17–ാം സർക്കിളിലെ യൂസർ ഫീസ് പിരിവിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് മധ്യമേഖല ഡിസിപി നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണു സ്പെഷൽ ഓഡിറ്റിങ് നടത്തണമെന്നു തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറോടു ശുപാർശ ചെയ്തത്. 17–ാം സർക്കിളിൽ നടത്തിയ അന്വേഷണത്തിൽ യൂസർ ഫീസ് പിരിവിലും പിഴയീടാക്കുന്നതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു.

തുടർന്ന് അക്കാലത്തു ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും വകുപ്പുതല നടപടിയും വിജിലൻസ് ശുപാർശ ചെയ്തു. യൂസർ ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ടു വ്യക്തമായ മാനദണ്ഡങ്ങളോ കൃത്യത പരിശോധിക്കാനുള്ള മോണിറ്ററിങ് സംവിധാനമോ നിലവിൽ കോർപറേഷനില്ല. സ്ഥാപനങ്ങളിൽ നിന്ന് തൂക്കം രേഖപ്പെടുത്തി മാലിന്യം ശേഖരിക്കുകയും അതിന് ആനുപാതികമായ തുക യൂസർ ഫീസായി ഈടാക്കുകയുമാണു ചെയ്യേണ്ടത്. എന്നാൽ തൂക്കത്തിനേക്കാൾ വളരെ കുറഞ്ഞ തുക മാത്രം കോർപറേഷനിൽ അടച്ചാണു ക്രമക്കേട് നടക്കുന്നത്. 

മാലിന്യ ശേഖരണവും യൂസർ ഫീസ് പിരിവും കാര്യക്ഷമമാക്കാനുള്ള നടപടികൾ കോർപറേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്യുആർ കോഡ് ഏർപ്പെടുത്തുകയും ഓൺലൈനായി പണമീടാക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. വാണിജ്യ സ്ഥാപനങ്ങൾ ഏറെയുള്ള സർക്കിളുകളിൽ മേൽനോട്ട സംവിധാനം ശക്തിപ്പെടുത്തണം. ഇതിനു വേണ്ടി സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിനു സർക്കിൾ തലത്തിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി സാനിറ്റേഷൻ കമ്മിറ്റികൾ രൂപീകരിക്കണമെന്നു സാമൂഹിക പ്രവർത്തകൻ സി.കെ. പീറ്റർ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com