ADVERTISEMENT

കൊച്ചി∙ എറണാകുളം ജില്ലയ്ക്ക് വന്‍ വികസനപദ്ധതിയുമായി സംസ്ഥാന ബജറ്റ്. കൊച്ചി മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കും. ഇതിനായി 239 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സുരക്ഷിത നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ഡോക്കിങ് സൗകര്യം എന്നിവയിലൂടെ യാത്രക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ അനായാസ പ്രവേശനം സാധ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള മോട്ടര്‍ ഇതര ഗതാഗത പദ്ധതി വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കും. ഇതിനായി 91 കോടി രൂപ വകയിരുത്തി.

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് എറണാകുളം ജില്ലയെയും കൊച്ചി നഗരത്തെയും ചേര്‍ത്തുപിടിക്കുന്നതാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലയുടെ വാണിജ്യ, വ്യവസായ മേഖലയുടെയും അടിസ്ഥാന സൗകര്യ വികസന മേഖലയുടെയും ഒപ്പം നില്‍ക്കുന്ന ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. എറണാകുളം ജില്ലയുടെ വികസനക്കുതിപ്പിന് ഏറെ സഹായകരമായ ബജറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഭവന നിര്‍മാണ ബോര്‍ഡ് നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് 3,59,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയവും 35,24,337 ചതുരശ്ര അടി വിസ്തീര്‍ണമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും പരിസ്ഥിതി സൗഹൃദ പാര്‍ക്കുകളും 19,42,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍ക്കിങ് സൗകര്യവും ഉള്‍പ്പെടുത്തി 2150 കോടി രൂപ ചെലവില്‍ രാജ്യാന്തര വാണിജ്യ ഭവന സമുച്ചയം നിര്‍മിക്കും.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ അനുവദിച്ചു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 200 കോടി വകയിരുത്തി. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എൻജിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.

ദേശീയ, രാജ്യാന്തര ഇവന്റുകള്‍ക്ക് വേദിയാകാന്‍ കഴിയും വിധം കണ്‍വന്‍ഷന്‍ സെന്ററുകള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും. 20 ഡെസ്റ്റിനേഷനുകളിലെങ്കിലും 500 ലധികം പേര്‍ക്ക് ഒരുമിച്ച് വരാനും കൂടിച്ചേരാനുമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാരിനെയും തദ്ദേശ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും കൂട്ടി യോജിപ്പിച്ച് പ്രത്യേക പദ്ധതി തയാറാക്കും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തി. ഇതിനായി 50 കോടി രൂപ വകയിരുത്തി. 

വര്‍ക്കല, കൊല്ലം, മണ്‍റോ തുരുത്ത്, ആലപ്പുഴ, മൂന്നാര്‍, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബേക്കല്‍ എന്നിവിടങ്ങളിലും പദ്ധതി യാഥാര്‍ഥ്യമാക്കും. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 14.50 കോടി രൂപ വകയിരുത്തി. പെട്രോ കെമിക്കല്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് കൊച്ചിയില്‍ ബിപിസിഎലിനോട് ചേര്‍ന്ന് 600 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 481 ഏക്കര്‍ കിന്‍ഫ്രയ്ക്ക് കൈമാറി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇതില്‍ നിന്ന് 170 ഏക്കര്‍ ഭൂമി ബിപിസിഎലിന് കൈമാറി. പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 13 കോടി രൂപ വകയിരുത്തി.

കാക്കനാട് കിന്‍ഫ്രയുടെ എക്‌സിബിഷന്‍ സെന്ററിന് 12.50 കോടി രൂപ വകയിരുത്തി. കൊച്ചിയില്‍ സ്ഥാപിക്കുന്ന ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീനു വേണ്ടിയുള്ള സംസ്ഥാന വിഹിതമായി അഞ്ചു കോടി രൂപ വകയിരുത്തി. കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിന് 20 കോടി രൂപ വകയിരുത്തി. ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 26.70 കോടി രൂപ വകയിരുത്തി.

കൊച്ചി നഗരത്തില്‍ മ്യൂസിയം കള്‍ച്ചറല്‍ കോംപ്ലക്‌സ് നിര്‍മാണത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി. ജിസിഡിഎയ്ക്ക് മൂന്നു കോടി രൂപ വകയിരുത്തി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ബിസിനസ് സ്‌കൂളുകളില്‍ ഒന്നായ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ വജ്രജൂബിലി പ്രമാണിച്ച് പ്രത്യേക സഹായമായി ഒരു കോടി രൂപ അനുവദിച്ചു. എറണാകുളം ഉള്‍പ്പടെയുള്ള റീജിയനല്‍ ലബോറട്ടറികള്‍ നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഏഴ് കോടി രൂപ വകയിരുത്തി. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ എറണാകുളം ഉള്‍പ്പടെയുള്ള ജില്ലാ ഓഫിസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് ആകെ 5.24 കോടി രൂപ നീക്കിവച്ചു. കൊല്ലം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകള്‍ക്കുമായാണ് തുക അനുവദിച്ചത്. 

കളമശേരിയില്‍ ഹൈക്കോടതിയും അനുബന്ധ ജുഡീഷ്യല്‍ ഓഫിസുകളും ഉള്‍ക്കൊളളുന്ന ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കും. ഹൈക്കോടതി, സബോര്‍ഡിനേറ്റ് കോടതികള്‍, കേരള ജുഡീഷ്യല്‍ അക്കാദമി എന്നിവയുടെ ആധുനികവൽകരണത്തിലൂടെ കോടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ക്കായി 15.04 കോടി വകയിരുത്തി. വിവര വിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈക്കോടതിയെയും കീഴ്ക്കോടതികളെയും ആധുനികവൽക്കുന്നതിന് 2024-25 സാമ്പത്തിക വര്‍ഷം 3.30 കോടി രൂപ നീക്കിവച്ചു. 

ഇടമലയാര്‍ ജലസേചന പദ്ധതിയുടെ വിഹിതം മുന്‍വര്‍ഷത്തെ 10 കോടിയില്‍ നിന്നും 35 കോടിയായി ഉയര്‍ത്തി. ആര്‍ഐഡിഎഫ് വായ്പ ഉള്‍പ്പടെ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിക്ക് 12 കോടി രൂപ വകയിരുത്തി. എല്ലാ ജില്ലകളിലും ഇ വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് കെഎസ്ഇബിക്ക് 7.40 കോടി രൂപ വകയിരുത്തി. ഇടമണ്‍-കൊച്ചി ഹൈ ടെന്‍ഷന്‍ ലൈനുകളുടെ നഷ്ടപരിഹാര പാക്കേജിന് 20 കോടി രൂപ വകയിരുത്തി. പൂകലൂര്‍-മാടക്കത്തറ ലൈനുകള്‍ക്കും കൂടിയാണിത്. 

കൊച്ചി ഉള്‍പ്പടെയുള്ള നാലു ഡെസ്റ്റിനേഷനുകളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, റസ്റ്ററന്റുകള്‍, ചെറു വിനോദ ഇടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും വികസിപ്പിക്കും. സ്മാര്‍ട് സിറ്റി മിഷന്‍ പദ്ധതി നടത്തിപ്പിനുള്ള സംസ്ഥാന വിഹിതമായി 100 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം പോര്‍ട്ട്, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ വന്‍കിട പദ്ധതികളുടെ നിര്‍വഹണത്തിന് ആകെ 300.73 കോടി രൂപ  വകയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com