നഗരസഭ ജനങ്ങളെ അവഹേളിക്കുന്നു; ഭരണ സമിതി രാജിവച്ചൊഴിയണം: മുഹമ്മദ് ഷിയാസ്
Mail This Article
കൊച്ചി∙ കൊച്ചി നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഡെപ്യൂട്ടി മേയറെ വേദിയിലിരുത്തി നഗരസഭാ സെക്രട്ടറി ബജറ്റ് അവതരിപ്പിക്കേണ്ടി വന്നത് ജനാധിപത്യ സംവിധാനങ്ങളോടുള്ള അവഹേളനമാണെന്നും ഭരണ സമിതി രാജിവച്ചൊഴിയണമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജനങ്ങളെയാകെ അവഹേളിക്കുകയാണ് നഗരസഭ ചെയ്തത്. ഭരണ മുന്നണിയിലെ തമ്മിൽ തല്ലും ഭരണപരാജയവും മറച്ചുവയ്ക്കാനാണ് ചട്ടങ്ങളും നിയമങ്ങളും മറികടന്ന് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
‘‘ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിൽ പരാജയപ്പെട്ട ഡെപ്യൂട്ടി മേയർ ഉടൻ സ്ഥാനമൊഴിയണം. അറിഞ്ഞുകൊണ്ട് ചട്ടലംഘനത്തിന് കൂട്ടുനിന്ന മേയറിനും തുടരാൻ അവകാശമില്ല. ചട്ടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ ക്രിമിനലുകൾ എന്നു വിളിച്ച മേയറുടെ നടപടി അൽപത്തരമാണ്. ആരുടേതാണ് ക്രിമിനൽ പ്രവർത്തനമെന്ന് ജനങ്ങൾക്കറിയാം. നഗരവാസികളെ വിഷ പുക ശ്വസിപ്പിച്ചതും ബ്രഹ്മപുരം പദ്ധതിയുടെ മറവിൽ കോടികൾ കട്ടതും മേയറും സിപിഎം നേതാക്കളും ചേർന്നാണെന്ന് ജനങ്ങൾക്കറിയാം’’– മുഹമ്മദ് ഷിയാസ് പറഞ്ഞു.