ADVERTISEMENT

കൊച്ചി ∙ മുന്നണിയിലെ ‘സ്ഥിരസമിതി’ തർക്കം മൂലം കോർപറേഷനിലെ ബജറ്റ് അവതരണം അലങ്കോലമായതു എൽഡിഎഫിനു ‘രാഷ്ട്രീയ ക്ഷീണമായി’. കുറച്ചു ദിവസമായി എൽഡിഎഫിനുള്ളിൽ പുകയുന്നതാണു തർക്കം. പക്ഷേ, അതിന്റെ പേരിൽ കോർപറേഷൻ സെക്രട്ടറിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കേണ്ടി വന്നതു മുന്നണിക്കുള്ളിലെ പ്രതിസന്ധി വ്യക്തമാക്കുന്നു. കയ്യിൽ കിട്ടുന്ന ആയുധമെല്ലാം സാധാരണ പൊളിഞ്ഞു പോകാറുള്ള യുഡിഎഫിന് ഇത്തവണ എൽഡിഎഫിലെ തർക്കങ്ങൾ തുറന്നു കാട്ടാനായി.

തദ്ദേശ സ്ഥാപനത്തെ സംബന്ധിച്ചു നിർബന്ധമായും ചെയ്തിരിക്കേണ്ട നിയമപരമായ ഉത്തരവാദിത്തമായ ബജറ്റിനെ മുന്നണിയിലെ തർക്കത്തിലേക്കു വലിച്ചിഴയ്ക്കേണ്ടിയിരുന്നില്ലെന്ന് എൽ‌ഡിഎഫിനുള്ളിൽ തന്നെ അഭിപ്രായമുണ്ട്. ബജറ്റ് അവതരണം അലോങ്കോലപ്പെട്ടതോടെ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷസ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച സിപിഎം– സിപിഐ തർക്കം വെറും മുന്നണിക്കാര്യവുമല്ലാതായി.

‘വ്യക്തിപരമായ അസൗകര്യം’ കാരണമാണു ധനകാര്യ സ്ഥിരസമിതി വിളിച്ചു ചേർത്തു ബജറ്റ് ചർച്ച ചെയ്യാൻ കഴിയാതിരുന്നതെന്നാണു സിപിഐ കൗൺസിലർ കൂടിയായ ഡപ്യൂട്ടി മേയറുടെ വാദം. എന്നാൽ, ഇത്തരം അസൗകര്യങ്ങളുള്ളപ്പോൾ‌ പകരം സംവിധാനമേർത്തുകയെന്ന ലളിതമായ പരിഹാരം മുന്നിൽ നിൽക്കെ അതിനു മുതിരാതെ ബജറ്റ് ചർച്ച ചെയ്യാനിരുന്ന ധനകാര്യ കമ്മിറ്റി യോഗം തന്നെ റദ്ദാക്കിയതിനെ എങ്ങനെ ന്യായീകരിക്കും?

 വിഷയം ‘പാർട്ടിപരം’ തന്നെയെന്നു വ്യക്തം. കുറച്ചു മാസങ്ങളായി വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ സിപിഎം– സിപിഐ തർക്കമുണ്ട്. 3 വർഷത്തിനു ശേഷം അധ്യക്ഷ സ്ഥാനം നൽകാമെന്നു ധാരണയുണ്ടെന്ന് സിപിഐയും ഇല്ലെന്നു സിപിഎമ്മും പറയുന്നു. അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമായില്ലെങ്കിൽ ബജറ്റ് ബഹിഷ്ക്കരിക്കുമെന്നു സിപിഐ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഡപ്യൂട്ടി മേയറുടെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മിറ്റി ബജറ്റ് തയാറാക്കാതിരിക്കുമെന്നോ അതു രാഷ്ട്രീയ പ്രതിസന്ധിയാകുമെന്നോ ബജറ്റ് അവതരണം ഇത്രത്തോളം കലാപ കലുഷിതമാകുമെന്നോ എൽഡിഎഫ് നേതൃത്വം കണക്കു കൂട്ടിയിരുന്നില്ല. കരടു ബജറ്റ് നിർദേശങ്ങൾ ചർച്ച ചെയ്യാൻ 30നു ചേരാനിരുന്ന ധനകാര്യ കമ്മിറ്റി യോഗം ഡപ്യൂട്ടി മേയർ അപ്രതീക്ഷിതമായി റദ്ദാക്കിയതോടെയാണു സംഗതി വഷളായത്.

 ഇതോടെ മുനിസിപ്പാലിറ്റി ചട്ടത്തിലെ 290–ാം വകുപ്പു പ്രകാരം ബജറ്റ് തയാറാക്കാൻ മേയർക്കു സെക്രട്ടറിയെ ചുമതലപ്പെടുത്തേണ്ടി വന്നു. നിയമപരമായി സെക്രട്ടറിക്കു ബജറ്റ് അവതരിപ്പിക്കുന്നതിൽ തടസ്സമൊന്നുമില്ല. ഭരണസമിതി നിലനിൽക്കെ സെക്രട്ടറി ബജറ്റ് അവതരിപ്പിച്ചുവെന്ന ചെറിയ നാണക്കേട് മുന്നണിക്കുണ്ടാകുമെന്നു മാത്രം. എന്നാൽ സെക്രട്ടറി ബജറ്റ് എസ്റ്റിമേറ്റ് അവതരിപ്പിച്ച ശേഷം ഡപ്യൂട്ടി മേയറെ കൊണ്ടു ബജറ്റ് പ്രസംഗം വായിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്.

 ബജറ്റ് തയാറാക്കുകയെന്ന നിയമപരമായ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയ ഡപ്യൂട്ടി മേയർ ബജറ്റ് പ്രസംഗം വായിക്കാൻ ശ്രമിച്ചതിനെയാണു  യുഡിഎഫും ബിജെപിയും ചോദ്യം ചെയ്യുന്നത്; ചൊവ്വാഴ്ച കൗൺസിലിലെ ബജറ്റ് അവതരണം സംഘർഷത്തിലേക്കു നീങ്ങാൻ ഇടയാക്കിയതും ഇതാണ്. കാര്യം ഇത്രത്തോളം വഷളായതോടെ സ്ഥിരസമിതി അധ്യക്ഷ സ്ഥാനം പങ്കുവയ്ക്കണമെന്ന സിപിഐയുടെ പിടിവാശിക്കു വഴങ്ങേണ്ടെന്ന പൊതു വികാരം സിപിഎമ്മിനുള്ളിൽ ഉയരുന്നുണ്ട്. എൽഡിഎഫിലെ തർക്കങ്ങൾ ചർച്ച ചെയ്താൽ തീരുമായിരിക്കും. പക്ഷേ, ബജറ്റ് അവതരണത്തിലെ ‘കറ’ അത്ര പെട്ടെന്നു മായ്ക്കാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com