ഇല്ലിത്തോട്ടിലെ പമ്പ് ഹൗസ്: മോട്ടർ കത്തിപ്പോയോ സർ, അതോ...
Mail This Article
മലയാറ്റൂർ∙ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളിൽ ശുദ്ധജലം നൽകുന്ന ജല അതോറിറ്റിയുടെ ഇല്ലിത്തോട്ടിലെ പമ്പ്ഹൗസ് നോക്കുകുത്തി. കഴിഞ്ഞ മാസം 25 മുതൽ ഇവിടെ ശുദ്ധജല വിതരണം ഇല്ല. ഇടയ്ക്ക് 2 ദിവസം വെള്ളം ലഭിച്ചുവെങ്കിലും മിനിയാന്ന് മുതൽ വീണ്ടും മുടങ്ങി. പഞ്ചായത്ത് നിവാസികൾ ശുദ്ധജലത്തിനായി അലയുകയാണ്. കഴിഞ്ഞ 25 മുതൽ പൈപ്പുകളിൽ വെള്ളം കിട്ടാതായതിനെ തുടർന്ന് ഉപയോക്താക്കൾ ജല അതോറിറ്റി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ മോട്ടർ കത്തിപ്പോയി എന്നായിരുന്നു മറുപടി. എന്നാൽ ജലവിതരണം മുടങ്ങുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല.
പിന്നീട് കഴിഞ്ഞ ശനിയാഴ്ച നൂലു പോലെ വെള്ളം വരാൻ തുടങ്ങി. തുടർന്നുള്ള 2 ദിവസങ്ങളിൽ നന്നായി വെള്ളം കിട്ടിയതു കാരണം ഉപയോക്താക്കൾ ആശ്വസിച്ചിരിക്കുമ്പോഴാണ് മിനിയാന്നു മുതൽ വെള്ളം വീണ്ടും മുടങ്ങിയത്. ഇപ്പോഴും ജല അതോറിറ്റിയിൽ നിന്ന് ഒരു അറിയിപ്പും ഉണ്ടായില്ല. ഉപയോക്താക്കൾ ജല അതോറിറ്റി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ മോട്ടർ വീണ്ടും കേടായി, കറന്റില്ല, ജലവിതരണ പൈപ്പ് പൊട്ടി, പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു തുടങ്ങിയ പരസ്പര വിരുദ്ധ മറുപടികളാണ് ലഭിക്കുന്നത്. അങ്കമാലിയിലെ ജല അതോറിറ്റി ഓഫിസിൽ വിളിച്ചാൽ മിക്കവാറും ഫോൺ എടുക്കാറില്ല. വല്ലപ്പോഴും ഫോൺ എടുക്കുമ്പോഴും നേരിട്ടും ചെല്ലുമ്പോഴുമാണ് ഇത്തരത്തിലുള്ള മറുപടികൾ.
പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ ചേലച്ചോട് ഭാഗത്താണ് ഏറ്റവും രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നത്. സമീപത്തെ ലക്ഷം വീട് കോളനിയിലും ശുദ്ധജലം ലഭിക്കുന്നില്ല. പഞ്ചായത്ത് അംഗം ഷിബു പറമ്പത്ത് മുൻകയ്യെടുത്ത് ടാങ്കർ ലോറികളിൽ ഈ ഭാഗങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുകയാണ്. എന്നാൽ ഇത് ആവശ്യത്തിന് തികയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന ഇല്ലിത്തോട്ടിലും പദ്ധതിയുടെ വാലറ്റ പ്രദേശമായ പള്ളുപ്പെട്ടയിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. പുഴയോര പഞ്ചായത്താണെങ്കിലും കിണറുകളിൽ ഉറവ ഇല്ലാത്തതിനാൽ ഭുരിഭാഗം ആളുകളും ജല അതോറിറ്റിയുടെ ശുദ്ധജല വിതരണത്തെയാണ് ആശ്രയിക്കുന്നത്.
വേനൽ കടുത്തതോടെ ജനങ്ങൾ ആശങ്കയിലാണ്. ശുദ്ധജലം കിട്ടിയില്ലെങ്കിലും ഇത്തവണ രണ്ടിരട്ടിയോളം തുകയുടെ ബില്ലാണ് മിക്കവർക്കും കിട്ടിയത്. ശുദ്ധജല വിതരണം മുടങ്ങിയിട്ട് ദിവസങ്ങളായിട്ടും പരിഹാരം കണ്ടെത്താൻ പഞ്ചായത്ത് അധികൃതർ നടപടി എടുക്കില്ലെന്ന് ജനതാദൾ-എസ് മണ്ഡലം പ്രസിഡന്റ് പി.സി.സജീവ് കുറ്റപ്പെടുത്തി. പുതിയ വാട്ടർ കണക്‌ഷനുകൾ എടുത്തവർ അത് വിഛേദിക്കാൻ തയാറെടുക്കുകയാണ്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടേത് നിരുത്തരവാദപരമായ സമീപനമാണെന്ന് പഞ്ചായത്ത് അംഗം ഷിബു പറമ്പത്ത് കുറ്റപ്പെടുത്തി.