ADVERTISEMENT

അങ്കമാലി ∙ അങ്ങാടിക്കടവ് റെയിൽവേ അടിപ്പാതയുടെ നിർമാണ ജോലികൾ അന്തിമഘട്ടത്തിലേക്ക്. പാതയുടെ വശങ്ങളിലെ കോൺക്രീറ്റിങ് പൂർത്തിയായി. മുകൾഭാഗത്തെ കോൺക്രീറ്റിങ് ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും. രണ്ടു വാഹനങ്ങൾക്കു കടന്നു പോകാൻ സാധിക്കുന്ന തരത്തിലാണു പാത നിർമിക്കുന്നത്. 7 മീറ്റർ വീതിയും 3.6 മീറ്റർ ഉയരവുമുണ്ട്. നിർമാണ പ്രവർത്തനങ്ങൾ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണു കരാറുകാരന് നിർദേശം നൽകിയിരുന്നത്. ഒരു ഭാഗത്തെ മണ്ണിടിഞ്ഞതിനെ തുടർന്ന് കുറച്ചു ദിവസം നിർമാണ പ്രവർത്തനങ്ങൾ നിർത്തി വച്ചെങ്കിലും വിദഗ്ധ പരിശോധനകൾക്കു ശേഷം പിഴവുകൾ തിരുത്തി നിർമാണം പുനരാരംഭിച്ചു.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്തെ ജനങ്ങൾ ദുരിതത്തിലാണ്. ഗേറ്റിന് അപ്പുറവും ഇപ്പുറവും ഉള്ളവർക്ക് ഏറെ ദൂരം ചുറ്റി സഞ്ചരിക്കേണ്ടിവരുന്നു. ബസ് സർവീസുകൾ മുടങ്ങിയിട്ട് ഏറെ നാളുകളായി. മുകൾ ഭാഗത്തെ കോൺക്രീറ്റിങ്ങിനോടനുബന്ധിച്ചു ട്രെയിൻ‍ ഗതാഗതത്തിൽ തടസ്സങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. താൽക്കാലിക ഗർഡർ സ്ഥാപിച്ചാണ് അടിപ്പാത നിർമിക്കുന്നത്. താൽക്കാലിക ഗർഡർ സ്ഥാപിച്ചപ്പോൾ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ നിർത്തിയിടേണ്ടിവന്നു. പല ട്രെയിനുകളും റദ്ദാക്കുകയും ചെയ്തിരുന്നു.

റെയിൽവേ ഗേറ്റിലെ ഗതാഗതതടസ്സം മാറിയാലും അങ്ങാടിക്കടവ് പാലത്തിലും അനുബന്ധ റോഡുകളിലെയും ഗതാഗതക്കുരുക്ക് ജനങ്ങളെ വലയ്ക്കും.പാലം പുനർനിർമിക്കുന്നതിന് ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പാലം നിർമാണത്തിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിലും മതിയായ ഫണ്ട് നീക്കിവച്ചില്ല. പാലം നിർമാണത്തിനുള്ള പ്രോജക്ട് സർക്കാരിനു സമർപ്പിച്ചിട്ട് ഏറെ നാളുകളായി. പാലത്തിലൂടെ ബസ് സർവീസുണ്ട്.

പുളിയനം, വട്ടപ്പറമ്പ് , കോടുശേരി, മൂഴിക്കുളം, അന്നമനട, മാള തുടങ്ങിയ സ്ഥലങ്ങളിലേക്ക് അങ്കമാലിയിൽ നിന്നുള്ള യാത്രക്കാർ അങ്ങാടിക്കടവ് പാലം വഴിയാണ് കടന്നു പോകുന്നത്. 30 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന് ബലക്ഷയമുണ്ട്. കോൺക്രീറ്റിന് ഉപയോഗിച്ച കമ്പികളിൽ പലതും പുറത്തു കാണാവുന്ന സ്ഥിതിയിലാണ്. പാലത്തിന് അടിയിൽ കോൺക്രീറ്റ് അടർന്നു വീഴുകയും ചെയ്യുന്നു. ഏറെ ഉയരത്തിലുള്ള പാലത്തിലൂടെയുള്ള യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. എതിർവശത്തു നിന്നൊരു നാലു ചക്രവാഹനം വന്നാൽ ബൈക്ക് യാത്രക്കാർക്കു പോലും പാലം മറികടക്കാനാകില്ല. കാൽനടയാത്രക്കാർ ജീവഭയത്തോടെയാണ് പാലം കടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com