ADVERTISEMENT

കൊച്ചി ∙ മാനന്തവാടിയിൽ യുവാവിനെ കാട്ടാന വീട്ടിൽക്കയറി കൊലപ്പെടുത്തുന്ന നടുക്കുന്ന ദൃശ്യങ്ങൾ ഭീതിയോടെയാണു ജില്ലയിലെ വനാതിർത്തിയിലെ ഗ്രാമങ്ങളിലുള്ളവർ കണ്ടത്. വേനൽച്ചൂടു രൂക്ഷമായതോടെ വെള്ളവും തീറ്റയും തേടിയിറങ്ങുന്ന കാട്ടനക്കൂട്ടത്തെ ഭയന്നാണു നാട്ടുകാർ ജീവിക്കുന്നത്. പ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പ് അതിരപ്പിള്ളി, കല്ലാല എസ്റ്റേറ്റുകളിൽ പ്ലാന്റേഷനു പുറത്തു ജോലിക്കോ പഠിക്കാനോ  മറ്റോ  പോയാൽ നാലു മണി ആകുമ്പോഴേക്കും തിരികെയെത്തണം. അല്ലെങ്കിൽ റോഡുകളിൽ കാട്ടാനക്കൂട്ടമുണ്ടാകും. 

പത്തും പതിനഞ്ചും മുപ്പതും വരുന്ന കാട്ടാനകളാണ് ഓരോ ദിവസവും റോഡുകളിലും തോട്ടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്നത്. രാത്രി തോട്ടങ്ങളിലിറങ്ങുന്ന കാട്ടാനകൾ നേരം വെളുത്താലും തോട്ടങ്ങളിൽ നിന്നു കയറിപ്പോകാറില്ല. തൊഴിലാളികൾ പുലർച്ചെ തോട്ടങ്ങളിൽ  ടാപ്പിങ്ങിന് ഇറങ്ങുന്നതു ഭീതിയോടെയാണ്. ഏതു സമയത്തും കാട്ടാനകളുടെ ആക്രമണം ഉണ്ടായേക്കാം. 

കുറ്റിക്കാടുകളുടെ മറവിൽ നിൽക്കുന്ന കാട്ടാനകൾ പെട്ടെന്നു ശ്രദ്ധയിൽപ്പെടില്ല. അത്തരത്തിൽ ഒട്ടേറെ തൊഴിലാളികൾ കാട്ടാനകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കാട്ടാനക്കൂട്ടം രാത്രി ക്വാർട്ടേഴ്സുകൾക്കു സമീപത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. ക്വാർട്ടേഴ്സുകൾ ആക്രമിക്കുന്നു. ക്വാർട്ടേഴ്സുകളെ കൂടാതെ പ്ലാന്റേഷൻ ആശുപത്രി, സ്കൂൾ, പാൽശേഖരണ കേന്ദ്രങ്ങൾ, ഡിവിഷൻ ഓഫിസുകൾ എന്നിവയ്ക്കു നേരെയും കാട്ടാനകൾ ആക്രമണം നടത്താറുണ്ട്.

അടുത്തിടെ കല്ലാല എസ്റ്റേറ്റിലെ കുളിരാംതോട് ക്ഷേത്രത്തിലും പ്ലാന്റേഷൻ സ്കൂളിലും കാട്ടാനയുടെ ആക്രമണമുണ്ടായി. കുളിരാംതോട് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മതിലും ഗേറ്റും തകർത്ത് അകത്തുകടന്ന കാട്ടാനകൾ ചുറ്റമ്പലത്തിനുള്ളിലെ എല്ലാ വസ്തുക്കളും നശിപ്പിച്ചു. ഇതു രണ്ടാം തവണയാണു ക്ഷേത്രത്തിനു നേരെ കാട്ടാനയുടെ ആക്രമണം നടക്കുന്നത്.

 പ്ലാന്റേഷൻ സ്കൂളിൽ ഒട്ടേറെ പ്രാവശ്യം കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഉച്ചഭക്ഷണത്തിനായി സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറിക്കും സമീപത്തെ ക്ലാസ് മുറികൾക്കും കാട്ടാനക്കൂട്ടം കേടുപാടുകൾ വരുത്താറുണ്ട്. ജനവാസകേന്ദ്രങ്ങളിൽ തന്നെ തങ്ങുന്ന കാട്ടാനകളെ തുരത്താൻ സാധിക്കാത്ത സ്ഥിതിയാണ്. 15 മുതൽ 40 വരെയുള്ള കാട്ടാനകളുടെ കൂട്ടങ്ങളാണ് രാത്രി ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത്.

ബഹളം വച്ചും പടക്കംപൊട്ടിച്ചുമൊക്കെയാണു കാട്ടാനകളെ തുരത്തിയിരുന്നത്. എന്നാലിപ്പോൾ ഇത്തരം മാർഗങ്ങളൊന്നും  വിലപ്പോകുന്നില്ല. ജനവാസകേന്ദ്രങ്ങൾക്കു ചുറ്റും വൈദ്യുതവേലി തീർത്തു സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. തൂക്കിയിടുന്ന വൈദ്യുതവേലി സ്ഥാപിക്കുന്നതിനു പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ വേലി ഏതു ഭാഗങ്ങളിലൊക്കെ സ്ഥാപിക്കുമെന്നതു സംബന്ധിച്ച വിശദ റിപ്പോർട്ട് തയാറായിട്ടില്ല. 

കോതമംഗലം താലൂക്കിലെ വനാതിർത്തി ഗ്രാമങ്ങളെല്ലാം കാട്ടാനപ്പേടിയിലാണ്. വേനൽച്ചൂടു കൂടുമ്പോൾ വെള്ളവും തീറ്റയും തേടി ആനകൾ കൂടുതലായി കാടിറങ്ങുന്നു. സീസണായതോടെ ചക്ക തേടിയും ആനയെത്തുന്നുണ്ട്. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രദേശങ്ങളിലാണു കാട്ടാന ഭീഷണിയുള്ളത്. കോട്ടപ്പാറ വനാതിർത്തിയായ കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ മുട്ടത്തുപാറ, വടക്കുംഭാഗം, വാവേലി, കണ്ണക്കട, പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, ആലിൻചുവട്, വേട്ടാമ്പാറ തുടങ്ങിയ ഇടങ്ങളിൽ ആനശല്യം രൂക്ഷമാണ്. 

കുട്ടമ്പുഴ പഞ്ചായത്തിൽ എല്ലായിടത്തുംതന്നെ ആനയെത്തും. കീരംപാറ പഞ്ചായത്തിൽ പുന്നേക്കാട് കഴി‍ഞ്ഞാൽ തട്ടേക്കാട് വരെയും ചാരുപാറ ഭാഗത്തും കവളങ്ങാട് പഞ്ചായത്തിൽ നേര്യമംഗലം, ചെമ്പൻകുഴി, നീണ്ടപാറ, ചുള്ളിക്കണ്ടം, പാച്ചോറ്റി, അള്ളുങ്കൽ, ഉപ്പുകുഴി പ്രദേശങ്ങളിലും പൈങ്ങോട്ടൂർ പഞ്ചായത്തിൽ ചാത്തമറ്റം ഒറ്റക്കണ്ടം, വടക്കേപുന്നമറ്റം, കടവൂർ പുതകുളം, നാലാംബ്ലോക്ക് പ്രദേശങ്ങളിലുമാണ് ആനശല്യമുള്ളത്. ആളുകൾക്കും വീടുകൾക്കും വളർത്തുമൃഗങ്ങൾക്കും നേരെ കാട്ടാന ആക്രമണമുണ്ടാകുന്നുണ്ട്. 

പെരുമ്പാവൂരിനു സമീപം  കൂവപ്പടി, വേങ്ങൂർ പ‍ഞ്ചായത്തുകളിലെ ജനങ്ങൾ രാവും പകലും കാട്ടാന ശല്യത്താൽ പൊറുതി മുട്ടിയിരിക്കുകയാണ്.‘‘പുഴകടന്നെത്തുന്ന 20 മുതൽ 40 വരെ ആനകളുള്ള സംഘം കൃഷിയും വീടുകളും നശിപ്പിക്കുകയാണ്. നാട്ടുകാരെയും ആക്രമിക്കുന്നു...’’ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. പ്രകാശ് പറഞ്ഞു. 

കാട്ടാന ശല്യത്തിനെതിരെ പരാതികൾ നൽകിയ പൊതുപ്രവർത്തകനായ ജോൺ ഏബ്രഹാം ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്നും ഭീതിയോടെയാണു നാട്ടുകാർ ഓർക്കുന്നത്. 2016 ഡിസംബർ 15നു തൊടാക്കയത്ത് പട്ടാപ്പകൽ റോ‍ഡിലായിരുന്നു ആക്രമണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com