ADVERTISEMENT

തൃപ്പൂണിത്തുറ ∙ ‘ഇനി ഈ വീട്ടിൽ താമസിക്കാൻ പറ്റില്ല ചേട്ടാ..’ അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീട്ടിലെ കേടുപാടുകൾ തിരക്കിയെത്തിയവരോടു മുറ്റത്തുനിന്നു തന്നെ ആദിത് പറഞ്ഞു. അമ്മൂമ്മയും അനിയത്തിയും വീട്ടിലുള്ളപ്പോൾ നടന്ന അപകടവിവരം അറിഞ്ഞ് ആധിയോടെയാണു ‘നിർമാല്യം’ വീട്ടിലേക്ക് ആദിത് കോളജിൽ നിന്നെത്തിയത്. ഇരുവർക്കും കാര്യമായി പരുക്കില്ലെന്നറിഞ്ഞതിന്റെ ആശ്വാസത്തിൽ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ആദിത്തിന്റെ ‍നെഞ്ചുലച്ചു.

പോർച്ചിലെ കാറിന്റെയും വീട്ടിലെ ജനലുകളുടെയും ചില്ലുകൾ തകർന്നു. അകത്തു കയറിയപ്പോൾ കണ്ടതു തെറിച്ചു കിടക്കുന്ന ഇരുമ്പിന്റെ ഗ്രില്ലും പൊട്ടൽ വീണ ഭിത്തിയും. ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ ആദിത്, ബിസിനസ് ആവശ്യത്തിനായി യാത്രയിലുള്ള അച്ഛൻ ശ്രീജിത്തിനെ കാര്യങ്ങൾ ധരിപ്പിച്ചു. സ്ഫോടനത്തിന്റെ ഞെട്ടലിൽ കഴിയുന്ന അമ്മൂമ്മ ലക്ഷ്മിക്കുട്ടിയമ്മയെയും അനിയത്തി ആർദ്രയെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

ചങ്കു തകർക്കുന്ന കാഴ്ച
‘‘വരാപ്പുഴയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുമ്പോഴാണു സ്ഫോടനവും വീടു തകർന്നതും അറിഞ്ഞത്. അപ്പോൾത്തന്നെ തിരികെ പോന്നു. ചങ്കു തകരുന്ന കാഴ്ചയായിരുന്നു ഇവിടെ.’’ സ്ഫോടന സ്ഥലത്തിന് ഏറ്റവും അടുത്ത വീടിന്റെ ഉടമസ്ഥൻ മൂന്നുകൂട്ടുങ്കൽ ആൻഡ്രൂസിന്റെ ഭാര്യ ബീനയുടെ വാക്കുകൾ ഇടറി. ഇത്തിരിപ്പോന്ന സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി നീളത്തിൽ നിർമിച്ച വീടിന്റെ ഒരു ഭാഗം മുഴുവൻ ഇല്ലാതായി. വീട്ടിൽ നിന്ന് ഒന്നും എടുക്കാൻ പറ്റിയിട്ടില്ല. മകളുടെ പഠനാവശ്യത്തിനുള്ള രേഖകളും സർട്ടിഫിക്കറ്റുകളുമെല്ലാം അവശിഷ്ടങ്ങൾക്കുള്ളിലാണ്– ബീന പറഞ്ഞു.

ശബ്ദം കേട്ടു ഞെട്ടി
‘‘വലിയ ശബ്ദം കേട്ടു ഞെട്ടി, പിന്നെയതു മരവിപ്പായി മാറി. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ...’’ സ്ഫോടനം ഉണ്ടായതിന്റെ സമീപത്തെ താമസക്കാരനായ ശ്രീധരം വീട്ടിൽ ശശിധര പണിക്കരുടെ വാക്കുകൾ. വീടിന്റെ ജനലും വാതിലും തകർന്നു. അടഞ്ഞു കിടക്കുന്ന വാതിലുകളാണു പൊളിഞ്ഞു വീണത്. മുറ്റത്തു കിടന്ന കാറിനു മുകളിലേക്കു മേച്ചിൽ ഓടുകൾ വീണു. പൂജാ മുറിയുടെ വാതിൽ തകർന്നു ഹാളിലേക്കു തെറിച്ചു വീണതോടെ മുകൾ നിലയിൽ‌ കുടുങ്ങിയ ഭാര്യ ജയശ്രീക്കു പരുക്കേറ്റു.

2 പേരെ കെട്ടിയിട്ടു
തൃപ്പൂണിത്തുറ∙ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിനു ശേഷം സംഭവസ്ഥലത്ത് നിന്ന് പുറത്തേക്ക് ഓടിയ 2 പേരെ നാട്ടുകാർ കെട്ടിയിട്ടു. ഇവരെ കെട്ടിയിടുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. സ്ഫോടന സ്ഥലത്ത് കിടന്ന ഒരു വയറിൽ വൈദ്യുതി ഉണ്ടായെന്നും അതിൽ വെടിമരുന്ന് വീണപ്പോഴാണു കത്തിപ്പിടിച്ചതെന്നും വിഡിയോയിൽ ഇവർ പറയുന്നുണ്ട്. ഇവരെയാണു പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com