മുളവുകാട് ഗ്രാമപഞ്ചായത്തിൽ ആംബുലൻസ് സർവീസിന് തുടക്കം
Mail This Article
കൊച്ചി∙ മുളവുകാട് ഗ്രാമപഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിന് തുടക്കമായി. മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഹൈബി ഈഡൻ എംപി ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് മുളവുകാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സാധാരണക്കാർക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാാർക്ക് കുറഞ്ഞ ചെലവിൽ ആംബുലൻസ് സർവീസ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചായത്തിനു കീഴിൽ ആംബുലൻസ് സർവീസ് ആരംഭിക്കുന്നത്. ആംബുലൻസ് സർവീസിന് ആവശ്യമായ ഇന്ധനം, ഡ്രൈവർ, മറ്റു ആവശ്യങ്ങൾ എല്ലാം പഞ്ചായത്ത് വഹിക്കും. 15 കിലോമീറ്ററിന് 500 രൂപ നിരക്കാണ് നിലവിൽ സർവീസിന് ഈടാക്കുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യമായും സേവനം ഉറപ്പാക്കും.
പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് സിഎസ്ആർ മാനേജർ ശശീന്ദ്ര ദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിക്കോളാസ് ഡിക്കോത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സൈന ഓജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ.ജോൺ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. രശ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.