ആക്രമണകാരികളായ നായ്ക്കളെ ഷെൽട്ടർ ഹോമുകളിലാക്കണം
Mail This Article
ആലങ്ങാട് ∙ തെരുവുനായ്ക്കളുടെ ആക്രമണം കൂടി വരുന്ന സാഹചര്യത്തിൽ ആക്രമണകാരികളായ നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലാക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞദിവസം വരാപ്പുഴയിൽ തെരുവുനായയുടെ കടിയേറ്റ 3 പേർക്കു പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ പറവൂർ, ആലങ്ങാട്, കരുമാലൂർ, കോട്ടുവള്ളി എന്നീ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. കോട്ടുവള്ളിയിൽ ഒരു മാസം മുൻപാണു 5 വയോജനങ്ങളെ വീട്ടുവളപ്പിൽ കയറി നായ്ക്കൾ ആക്രമിച്ചത്. ഇതോടെ പ്രായമായവരും കുട്ടികളും ഒറ്റയ്ക്കു വീടു വിട്ടു പുറത്തിറങ്ങാറില്ല.
കരുമാലൂർ– കോട്ടുവള്ളി പഞ്ചായത്ത് പരിധിയിൽ തെരുവുനായ ശല്യം അതിരൂക്ഷമാണ്. ഒട്ടേറെ ആടുകളെയും കോഴികളെയും നായ്ക്കൾ ആക്രമിച്ചു കൊന്നു. ജനങ്ങൾക്കു ബസ് കാത്തുനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കൂടാതെ രാത്രി വാഹനങ്ങളിൽ പോകുന്നവരെ ആക്രമിക്കുന്നതും പതിവാണ്. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ ഒരു വർഷം മുൻപേ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം പഞ്ചായത്തുകളിലും നടപ്പായിട്ടില്ല. ഈ സാഹചര്യത്തിൽ താൽക്കാലിക ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ച് തെരുവുനായ്ക്കളെ പിടികൂടി മാറ്റണമെന്നാണു ജനങ്ങളുടെ ആവശ്യം.