ADVERTISEMENT

വൈപ്പിൻ ∙വേലിയേറ്റത്തെ തുടർന്നുള്ള വെള്ളപ്പൊക്കം വീണ്ടും  ശക്‌തമായി.   വൈപ്പിനിലെ  തീരമേഖലയിലെ നൂറുകണക്കിനു കുടുംബങ്ങൾ ദുരിതത്തിൽ. വീടുകൾക്കുള്ളിൽ  വരെ വെള്ളമെത്തുന്നതിനു പുറമേ ചെമ്മീൻ കെട്ടുകൾ നിറഞ്ഞു കവിയുന്നത് കർഷകരെയും ആശങ്കയിലാക്കുന്നു. ജലനിരപ്പ് പരിധിയിലധികം ഉയരുന്നത് മത്സ്യബന്ധനത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നതായി  മത്സ്യത്തൊഴിലാളികൾ  പറയുന്നു. ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കൂടുതലായി അനുഭവപ്പെടുന്നത്. ഇതിൽത്തന്നെ നായരമ്പലത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന്  നാട്ടുകാരനും പൊതുപ്രവർത്തകനുമായ സുപ്രി കാട്ടുപറമ്പിൽ പറഞ്ഞു. വെള്ളപ്പൊക്ക നിർമാർജനം യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നുവെങ്കിലും വേലിയേറ്റ വെള്ളപ്പൊക്കം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ പോലും പഞ്ചായത്ത് ഭരണ നേതൃത്വം തയാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ദുരിത ബാധിത മേഖലകളിൽ സന്ദർശനം  നടത്താൻ പോലും പഞ്ചായത്ത്  ജനപ്രതിനിധികൾ  തയാറാവുന്നില്ല.

രണ്ടു ദിവസം മുൻപാണ്  ജല നിരപ്പ് പതിവിലും അധികം ഉയർന്നു തുടങ്ങിയതെന്ന്  നാട്ടുകാർ പറയുന്നു. തോടുകളുടെ  അരികിലുള്ള  റോഡുകൾ വെള്ളത്തിൽ മുങ്ങുന്നതിനു പുറമേ പുരയിടങ്ങളിലേക്കും വെള്ളമെത്തുന്നു.ചെമ്മീൻകെട്ടുകളും നിറ‍ഞ്ഞു  കവിയുന്ന സ്ഥിതിയാണ്. പല കെട്ടു നടത്തിപ്പുകാരും അടുത്തിടെയാണ് വൻതുക മുടക്കി കെട്ടുകളിൽ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വേലിയേറ്റ സമയത്ത് അതു മുഴുവൻ പുറത്തേക്ക് ഒഴുകി നഷ്ടമാകുന്ന സാഹചര്യമാണ്. കൂടാതെ ചെമ്മീൻകെട്ടുകളോടു ചേർന്നുള്ള  വീടുകളിലേക്ക് വെള്ളമെത്തുന്നതിന്റെ പേരിൽ പലയിടത്തും  തർക്കവും   ഉണ്ടാകുന്നു. ഇതു മൂലം കെട്ടുകളിലേക്ക് ഒരു പരിധിയിൽ അധികം വെള്ളം കയറ്റാൻ കഴിയാത്ത സ്ഥിതിയാണെന്ന് നടത്തിപ്പുകാർ പറയുന്നു. ജല നിരപ്പ് പതിവിലും അധികം ഉയരുന്നത് പുഴയിലും തോടുകളിലും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുന്നു.  മീൻ ലഭ്യത കുറവാണെങ്കിലും  കുറച്ചു ദിവസങ്ങളായി  മത്സ്യത്തൊഴിലാളികൾക്ക്  മോശമല്ലാത്ത തോതിൽ നാരൻ ചെമ്മീൻ ലഭിച്ചിരുന്നു. എന്നാൽ വെള്ളം കൂടിയതോടെ  ചെമ്മീൻ ലഭ്യതയും മോശമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com