ADVERTISEMENT

മൂവാറ്റുപുഴ∙ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നഗരസഭയിൽ പുഴയോര വിനോദ സഞ്ചാര വികസനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ടൂറിസം വികസന വകുപ്പിന്റെയും സഹായത്തോടെ വിനോദ സഞ്ചാര മേഖലയുടെ വിപുലമായ വികസനമാണ് നഗരസഭ ലക്ഷ്യമിടുന്നത്. മൂന്നു പുഴകളുടെ സംഗമ കേന്ദ്രം എന്ന നിലയിൽ മൂവാറ്റുപുഴ യിൽ റിവർ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ ഡ്രീംലാൻഡ് പാർക്കും നെഹ്റു ചിൽഡ്രൻസ് പാർക്കും ബന്ധിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. അതിനായി ആദ്യഘട്ടത്തിൽ ഡ്രീംലാന്റ് പാര്‍ക്കില്‍ നിന്ന് തൊടുപുഴ ആറിന് കുറുകെ പേട്ടയിലേക്ക് തൂക്കു പാലവും പേട്ട മുതല്‍ കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിര്‍മിക്കും.

നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡ്രീംലാൻഡ് പാർക്ക് നവീകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നിലവിലുള്ള പാർക്കിനെ രണ്ടായി തിരിച്ച് ഒരു ഭാഗത്ത് വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉള്ള പാർപ്പിടസമുച്ചയങ്ങളും മറുഭാഗത്ത് പുഴയോട് ചേർന്ന് കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന തരത്തിലുള്ള പുതിയ റൈഡുകൾ, ബോട്ടിങ്, കയാക്കിങ്, തൂക്കുപാലം, ഗ്ലാസ് പാലം, സീപ്ലെയിൻ എന്നിവയും നിർമിക്കും. ഇവിടെ നിന്ന് നിലവിലുള്ള പുഴയോര നടപ്പാത നെഹ്റു ചിൽഡ്രൻസ് പാർക്ക് വരെ ദീർഘിപ്പിക്കും. ഡ്രീം ലാൻഡ് പാർക്കിൽ നിന്ന് പുഴയിലേക്ക് ഇറങ്ങുന്നതിന് ജെട്ടിയും ഇരു കരകളെയും ബന്ധിപ്പിച്ച് തൂക്കുപാലവും നിര്‍മിക്കും.

നെഹ്റു ചിൽഡ്രൻസ് പാർക്കിനെ സ്വാഭാവിക പാർക്ക് എന്ന രീതിയിൽ നിലനിർത്തുന്നതാണ് രണ്ടാം ഘട്ട പദ്ധതികൾ. നിലവിൽ ഇവിടെ സ്ഥാപിച്ചിരിക്കുന്ന കുട്ടികളുടെ വിനോദ ഉപകരണങ്ങൾക്ക് പുറമേ 60 മീറ്റർ നീളം വരുന്ന ഗ്ലാസ് പാലം നിർമിക്കുന്നതിനും ലക്ഷ്യമിടുന്നു. കൂടാതെ സീപ്ലെയിൻ നിർമാണം, പുഴയുടെ തീരത്ത് വ്യത്യസ്തമായ ഉയരത്തിൽ രണ്ടു ബോട്ടുജെട്ടികൾ നിർമിച്ച് ഒരു ഭാഗം കയാക്കിങ്, റിവര്‍ റാഫ്റ്റിങ്, മെഷീൻ ബോട്ട് എന്നിവയും സജ്ജമാക്കും.

ഒരാഴ്ചയ്ക്കകം മണ്ണു പരിശോധന പൂര്‍ത്തിയാക്കി വിശദമായ പദ്ധതി രേഖ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com