ആരിഫയ്ക്ക് വേണം സുരക്ഷാ പെൻഷൻ
Mail This Article
വൈപ്പിൻ∙ സാമൂഹിക സുരക്ഷാ പെൻഷനു വേണ്ടിയുള്ള ആരിഫയുടെ കാത്തിരിപ്പ് 10 വർഷം പിന്നിടുന്നു. അധികൃതർക്ക് എണ്ണമറ്റ പരാതികൾ നൽകിയിട്ടും കോടതിയെ സമീപിച്ചിട്ടും ഇതുവരെ പെൻഷൻ മാത്രം കിട്ടിയിട്ടില്ല. കുഴുപ്പിള്ളി സോമിൽ റോഡ് പടിഞ്ഞാറ് മായാ ബസാറിൽ വാടകയ്ക്ക് താമസിക്കുകയാണ് അറുപതുകാരിയായ കറുകപ്പറമ്പിൽ ആരിഫ. ഭർത്താവ് അഷ്റഫ് 10 വർഷം മുൻപാണ് മരിച്ചത്. ഇതേ തുടർന്ന് സുരക്ഷ പെൻഷനു വേണ്ടി പള്ളുരുത്തി താലൂക്ക് ഓഫിസിലാണ് ആദ്യം അപേക്ഷ നൽകിയത്.
എന്നാൽ പിന്നീട് അധികൃതരുടെ നിർദേശ പ്രകാരം അപേക്ഷ ഫോർട്ടുകൊച്ചി താലൂക്ക് ഓഫിസിലേക്ക് മാറ്റി നൽകി. 20,000രൂപ പെൻഷനായി ലഭിക്കാൻ അർഹതയുണ്ടെന്ന് അധികൃതർ അറിയിച്ചെങ്കിലും അപേക്ഷ നൽകാൻ വൈകിയതായും സൂചിപ്പിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട നൂലാമാലകളെല്ലാം പരിഹരിച്ചെങ്കിലും പെൻഷൻ ലഭിച്ചില്ല. പലതവണ ഓഫിസിൽ ചെന്ന് അന്വേഷിച്ചതിനു ശേഷം ഒരു തവണ ചെന്നപ്പോൾ നേരത്തെ തന്നെ പെൻഷൻ അനുവദിച്ചിട്ടുണ്ടെന്നും വൈകാതെ കയ്യിലേക്ക് എത്തും എന്നുമുള്ള മറുപടി കിട്ടി.
എന്നാൽ ഇതുവരെ പെൻഷൻ കിട്ടിയിട്ടില്ല. ഫണ്ട് ഇല്ലാത്തതിനാലാണ് പൈസ കിട്ടാത്തത് എന്ന വിശദീകരണവും പിന്നീട് ലഭിച്ചു. തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ തീർപ്പായിട്ടില്ല. കിട്ടേണ്ട തുകയുടെ അനേകമിരട്ടി ഇതിനകം കയ്യിൽ നിന്ന് ചെലവായതായി ആരിഫ പറയുന്നു. ആസ്തമ അടക്കമുള്ള വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന തനിക്ക് പെൻഷൻ തുക വലിയൊരു ആശ്വാസം ആകുമെന്നും ആരിഫ പറയുന്നു. എന്നാൽ അതിന് ഇനി ഏതു വാതിലിലാണ് മുട്ടേണ്ടതെന്ന് ഇവർക്ക് അറിയില്ലെന്നു മാത്രം