ADVERTISEMENT

മൂവാറ്റുപുഴ∙ മൂവാറ്റുപുഴയാറിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ നഗരസഭ തീരുമാനം. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലയിലാണ് പുഴയിലേക്ക് മാലിന്യ തള്ളുന്നതു തടയാൻ പ്രത്യേക സ്ക്വാഡിന് രൂപം നൽകാൻ തീരുമാനിച്ചത്. മൂവാറ്റുപുഴയാർ കടുത്ത മലിനീകരണമാണ് നേരിടുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ശുചിമുറി മാലിന്യം ഉൾപ്പെടെ ടാങ്കറുകളിലും ലോറികളിലും കൊണ്ടുവന്നു മൂവാറ്റുപുഴയുടെ കൈവഴികളിലേക്ക് തള്ളുന്നത് പതിവായിരിക്കുകയാണ്. 

പിഴ ശുഷ്കമായതിനാൽ പിടികൂടിയാലും വീണ്ടും ഇത് ആവർത്തിക്കുകയാണ്. ഇതിനിടയിൽ നഗരത്തിലെ ഓടയിലേക്ക് ഒഴുക്കുന്ന മാലിന്യം ഉൾപ്പെടെ പുഴയിലേക്ക് ഒഴുകി എത്തുന്നതിനെതിരെ നഗരത്തിൽ പ്രതിഷേധവും ശക്തമായിരുന്നു. പതിനായിരങ്ങൾക്കു ശുദ്ധജലം ലഭ്യമാക്കുന്ന മൂവാറ്റുപുഴ ജലശുദ്ധീകരണ പ്ലാന്റിന്റെ ക്യാച്ച്മെന്റ് ഏരിയയിലേക്കാണു മലിന ജലം ഒഴുകി എത്തുന്നത്. ഇതിനു പുറമേ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജനകീയ പങ്കാളിത്തത്തോടെ പ്രത്യേക വിഭാഗം രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കും.

സന്നദ്ധ, യുവജന, സാംസ്കാരിക സംഘടന പ്രവർത്തകരെയും നഗരസഭ ഉദ്യോഗസ്ഥരെയും ബഹുജനങ്ങളെയും ഉൾപ്പെടുത്തിയാകും ഇതിനായി സ്ക്വാഡ് രൂപീകരിക്കുക. മൂവാറ്റുപുഴയാറിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കുന്നവർക്ക് എതിരെയും സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും പ്രധാന ഓടയിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന വിധത്തിൽ കുഴലുകളും മറ്റും സ്ഥാപിച്ചിരിക്കുന്നവർക്ക് എതിരെയും നടപടി കർശനമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com