ADVERTISEMENT

കൊച്ചി ∙ സിനിമയുടെ സാങ്കേതിക–നിർമാണം മേഖലകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നവകേരള സ്ത്രീ സദസ്സിൽ മുഖ്യമന്ത്രിയോടായിരുന്നു ഐശ്വര്യ ആവശ്യമുന്നയിച്ചത്. സിനിമാ നിർമാണം പോലുള്ള ബിസിനസ്‌ മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനു സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ഐശ്വര്യ പറഞ്ഞു. സിനിമയുടെ വിവിധ മേഖലയിലേക്കു സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പഠന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

കൊച്ചി നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടന്ന നവകേരള സ്ത്രീ സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മേഴ്‌സി കുട്ടൻ, ടെസി തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, പി.കെ. മേദിനി, ഐശ്വര്യ ലക്ഷ്മി, മന്ത്രി വീണാ ജോർജ്, മന്ത്രി പി. രാജീവ്, മന്ത്രി ആർ. ബിന്ദു, പി.കെ. ശ്രീമതി, കെ. അജിത, നിലമ്പൂർ ആയിഷ, വൈക്കം വിജയലക്ഷ്മി എന്നിവർ സമീപം. ചിത്രം:മനോരമ.
കൊച്ചി നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടന്ന നവകേരള സ്ത്രീ സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മേഴ്‌സി കുട്ടൻ, ടെസി തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, പി.കെ. മേദിനി, ഐശ്വര്യ ലക്ഷ്മി, മന്ത്രി വീണാ ജോർജ്, മന്ത്രി പി. രാജീവ്, മന്ത്രി ആർ. ബിന്ദു, പി.കെ. ശ്രീമതി, കെ. അജിത, നിലമ്പൂർ ആയിഷ, വൈക്കം വിജയലക്ഷ്മി എന്നിവർ സമീപം. ചിത്രം:മനോരമ.

കേൾവി നഷ്ടമായവർക്ക് അതു തിരികെ ലഭിക്കുന്നതിനുള്ള പദ്ധതികൾക്കു സമാനമായി കാഴ്ചപരിമിതർക്കു കാഴ്ചശക്തി തിരിച്ചു കിട്ടുന്നതിനുള്ള പദ്ധതിക്കു സാധ്യതയുണ്ടോ എന്നായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മിയുടെ ചോദ്യം. ‘കാഴ്ച തിരികെ നൽകാൻ കഴിയുമോയെന്ന് ഇപ്പോൾ ഉറപ്പു പറയുന്നില്ല. എന്നാൽ വിജയലക്ഷ്മിയുടെ ആവശ്യത്തിനൊപ്പം കേരളമുണ്ട്’ – എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ കയ്യടികളോടെയാണു സദസ്സ് സ്വീകരിച്ചത്.

ഗ്രാമീണ ഉൽപന്നങ്ങൾക്കു വിപണി കിട്ടാത്ത പ്രശ്നം പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും കെ-സ്റ്റോർ പോലുള്ള പദ്ധതികൾ വഴി പ്രാദേശിക ഉൽപന്നങ്ങൾക്കു കൂടുതൽ വിപണി ലഭ്യമാക്കുമെന്നും പി.കെ. മേദിനിയുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു. കായിക താരങ്ങൾക്കു സർക്കാർ ജോലിക്കായുള്ള റിക്രൂട്മെന്റ് വർഷം തോറും നടത്തുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു കായിക താരങ്ങളുടെ ചോദ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി.

 പുന്നപ്ര വയലാർ സ്വാതന്ത്ര സമര സേനാനിയും വിപ്ലവ ഗായികയുമായ പി.കെ. മേദിനിയും നാടക-സിനിമാ നടി നിലമ്പൂർ ആയിഷയും നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സിൽ കണ്ടുമുട്ടിയപ്പോൾ
പുന്നപ്ര വയലാർ സ്വാതന്ത്ര സമര സേനാനിയും വിപ്ലവ ഗായികയുമായ പി.കെ. മേദിനിയും നാടക-സിനിമാ നടി നിലമ്പൂർ ആയിഷയും നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സിൽ കണ്ടുമുട്ടിയപ്പോൾ

വയോജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം െചയ്യുന്നതിനു വയോജന കമ്മിഷൻ രൂപീകരിക്കുന്നതു പരിഗണിക്കും. സാമൂഹികക്ഷേമ പെൻഷൻ വാങ്ങുന്ന 62 ലക്ഷം പേരിൽ 60 ശതമാനത്തിലധികം സ്ത്രീകളാണ്. പെൻഷൻ തുക വർധിപ്പിക്കണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നതെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നു ചോദ്യങ്ങൾക്കുള്ള ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു. മുഖാമുഖത്തിൽ 56 പേർ നേരിട്ടും 527 പേർ എഴുതിയും മുഖ്യമന്ത്രിക്കു മുന്നിൽ അഭിപ്രായങ്ങളും ചോദ്യങ്ങളും അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com