ADVERTISEMENT

പറവൂർ ∙ പുതിയ ദേശീയപാത – 66ന്റെ ഭാഗമായി പണിയുന്ന മൂത്തകുന്നം – കോട്ടപ്പുറം പാലത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് ആക്ഷേപം ഉയർന്നതിനാൽ കലക്ടറുടെ നേതൃത്വത്തിൽ അടിയന്തര പരിശോധന നടത്തണമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. നിർമാണത്തിന്റെ ഗുണമേന്മ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈബി ഈഡൻ എംപി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർക്കും കത്തു നൽകി.

 നിർമിച്ച തൂണുകളുടെ കമ്പികൾ പുറത്തു കാണുന്നുണ്ട്. ഉപ്പുവെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ഇരുമ്പു കമ്പികൾ പാലത്തിന്റെ നിർമാണ നിലവാരത്തിലെ ശോചനീയ സ്ഥിതിയുടെ ഉദാഹരണമാണ്. ഇതു ഭാവിയിൽ ബലക്ഷയത്തിന് ഇടവരുത്തും. വേണ്ടത്ര ഉദ്യോഗസ്ഥ മേൽനോട്ടമില്ലാതെയും ആവശ്യമായ ഗുണനിലവാരം പുലർത്താതെയുമാണ് പാലം നിർമാണം നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. നിർമാണ സാമഗ്രികളുടെ ഗുണനിലവാരം, പാലത്തിന്റെ നിർമാണത്തിൽ ഉപയോഗിക്കുന്ന രീതികൾ എന്നിവയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണം.

തൂണുകളുടെ കമ്പികൾ പുറത്തു കാണുന്നതും വിരൽ കൊണ്ട് തോണ്ടുമ്പോൾ കോൺക്രീറ്റ് മിശ്രിതം ഇളകിപ്പോകുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വർഷങ്ങൾ നിലനിൽക്കേണ്ട പാലം നിർമിക്കുന്നതിൽ പുലർത്തേണ്ട മിനിമം ജാഗ്രതയും സാങ്കേതിക മികവും ഇല്ലാത്ത സ്ഥിതി പ്രതിഷേധാർഹമാണ്. ഇരുമ്പ് കമ്പികൾ സംരക്ഷിക്കുന്നതിനും പാലത്തിന്റെ കോൺക്രീറ്റ് പാളികൾ ബലപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ഗുണനിലവാര മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാനും ഉദ്യോഗസ്ഥരുടെ സാന്നിധ്യം വർധിപ്പിക്കണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം കലക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടനെ തുടർനടപടി സ്വീകരിക്കുമെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.

അപാകത ഇല്ലെന്ന‌് കരാർ കമ്പനി
നിർമാണത്തിൽ അപാകത ഉണ്ടായിട്ടില്ലെന്നാണ് കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പറയുന്നത്. വലിയ ഇരുമ്പ് കേസിങ് പുഴയിലേക്ക് ഇറക്കി അതിൽ കമ്പികൾ സ്ഥാപിച്ച് കോൺക്രീറ്റ് നിറച്ചാണ് തൂണുകൾ വാർക്കുന്നത്. വാർത്തു കഴിഞ്ഞു കേസിങ് മാറ്റുമ്പോൾ പുറംഭാഗത്തെ കുറച്ചു കോൺക്രീറ്റ് അടർന്നു പോയി കമ്പികൾ പുറത്തു കാണുന്നതു സാധാരണയാണ്. അതു വീണ്ടും കോൺക്രീറ്റ് ചെയ്തു ശരിയാക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്ക് ഇക്കാര്യം വിശദീകരിച്ചു നൽകിയിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com