ADVERTISEMENT

തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ ഉത്സവത്തിന് പതിനായിരങ്ങൾ എത്തി. രാവിലെ ഒരുമനയൂർ ഒ.കെ. ഗോപി, വൈക്കം അനിരുദ്ധൻ എന്നിവരുടെ പ്രമാണത്തിൽ മംഗളവാദ്യം, നാഗസ്വരം. രാവിലെ അഞ്ചാനപ്പുറത്തു ശീവേലി, ചേന്ദമംഗലം രഘു മാരാർ നയിച്ച പഞ്ചാരിമേളം എന്നിവ നടന്നു. 


തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഭഗവാന്റെ തിരുനാളായ ഉത്രം ഉത്സവത്തിന്റെ ഭാഗമായി സംഗീതരംഗത്തെ പ്രഗല്ഭർ അണിനിരന്ന ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം.
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഭഗവാന്റെ തിരുനാളായ ഉത്രം ഉത്സവത്തിന്റെ ഭാഗമായി സംഗീതരംഗത്തെ പ്രഗല്ഭർ അണിനിരന്ന ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം.

ഊട്ടുപുരയിലും ആനപ്പറമ്പിലും വെങ്കടേശ്വര മന്ദിരത്തിലുമായി ക്രമീകരിച്ച ഭഗവാന്റെ തിരുനാൾ സദ്യയുണ്ണാൻ രാവിലെ മുതൽ തന്നെ ഭക്തജനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. ഇരുന്നു കഴിക്കാനുള്ള തിരുനാൾ സദ്യ വൈകിട്ട് 4 വരെയും ബൊഫെ രാത്രി 8 വരെയും നീണ്ടു. 70,000 ലേറെ ആളുകൾ തിരുനാൾ സദ്യയിൽ പങ്കെടുത്തതായി ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു.

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ശ്രീപൂർണത്രയീശനെയും പിഷാരി കോവിൽ ഭഗവതിയെയും കൂട്ടി എഴുന്നള്ളിക്കുന്ന ലക്ഷ്മി നാരായണ വിളക്ക്.
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ശ്രീപൂർണത്രയീശനെയും പിഷാരി കോവിൽ ഭഗവതിയെയും കൂട്ടി എഴുന്നള്ളിക്കുന്ന ലക്ഷ്മി നാരായണ വിളക്ക്.

രാവിലെ ശ്രീപൂർണത്രയീശ സംഗീതോത്സവത്തിൽ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം സംഗീതാർച്ചനകൾ, സി.ആർ. വൈദ്യനാഥന്റെ സംഗീതസദസ്സ് തുടങ്ങിയവ നടന്നു. വിജു എസ്. ആനന്ദ് (വയലിൻ), തിരുവനന്തപുരം വി. ബാലാജി (മൃദംഗം), കുറിച്ചിത്താനം അനന്തകൃഷ്ണൻ ( ഘടം) എന്നിവരായിരുന്നു പിന്നണിയിൽ. അത്താഴ പൂജയ്ക്കും അപ്പം നിവേദ്യത്തിനും ശേഷം പിഷാരികോവിൽ ഭഗവതിയുമായി ചേർന്ന് ലക്ഷ്മി നാരായണവിളക്കും തുടർന്ന് തമ്മഴ്ത്ത്മഠം മാധവ ശർമയുടെ തീയാട്ടും നടന്നു.

 മനം നിറച്ച് പഞ്ചരത്ന കീർത്തനാലാപം
ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഭഗവാന്റെ തിരുനാളായ ഉത്രം ഉത്സവത്തിന് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തിനു സംഗീതരംഗത്തെ പ്രഗല്ഭർ അണിനിരന്നു. ഗായകരും പ്രശസ്തരുടെ പക്കമേളങ്ങളും ചേർന്ന് ക്ഷേത്രാങ്കണത്തിൽ എത്തിയ പതിനായിരങ്ങൾക്കു മനം നിറച്ച സംഗീതവിരുന്നാണു നൽകിയത്.

പ്രഫ. കുമാര കേരള വർമ, ഉഡുപ്പി ശങ്കര നാരായണൻ, ചങ്ങനാശേരി മാധവൻ നമ്പൂതിരി, ചന്ദ്രമോഹൻ, ചോറ്റാനിക്കര അജയകുമാർ, കൊച്ചിൻ വിശ്വനാഥൻ, കൊച്ചിൻ ഗോപാലകൃഷ്ണൻ, മൂഴിക്കുളം ഹരികൃഷ്ണൻ, നെച്ചൂർ രതീശൻ, തുടങ്ങിയവർ വായ്പാട്ടിനു അണിനിരന്നു. പാർവതി വെങ്കിടാചലം, സതീഷ് വർമ, ഉദയംപേരൂർ ബിജു, ആര്യ ദത്ത എന്നിവർ വയലിൻ വായിച്ചു. വി. രാജ ശേഖർ, തൃപ്പൂണിത്തുറ സുബ്ബരാമൻ, തൃപ്പൂണിത്തുറ നീലകണ്ഠൻ, കോട്ടയം ജി. സന്തോഷ് കുമാർ, അനീഷ് കെ. വാസുദേവൻ, വിഷ്ണു പ്രസാദ് എന്നിവർ മൃദംഗം വായിച്ചു. 

തൃപ്പൂണിത്തുറ എൻ. ഗോപാലകൃഷ്ണൻ, ഗജാനന പൈ എന്നിവർ ഗിഞ്ചറയും മീനടം ഹരികൃഷ്ണൻ ഘടവും, കലാമണ്ഡലം ഹരികൃഷ്ണൻ മുഖർ ശംഖും തൃപ്പൂണിത്തുറ കൃഷ്ണദാസ്, തൃപ്പൂണിത്തുറ കൃഷ്ണകുമാർ ഇടയ്ക്കയും വായിച്ചു.

ഭക്തി നിറവിൽലക്ഷ്മി നാരായണ വിളക്ക്
ഭക്തി നിർഭരമായി ലക്ഷ്മി നാരായണ വിളക്ക്. ദീപാരാധനയ്ക്കു ശേഷം ശ്രീപൂർണത്രയീശന്റെ സഹോദരി സ്ഥാനം അലങ്കരിക്കുന്ന പിഷാരി കോവിൽ ഭഗവതി നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ എഴുന്നള്ളി എത്തിയ ശേഷമായിരുന്നു ചടങ്ങ് ആരംഭിച്ചത്.

ഭഗവാന്റെ തീർഥക്കുളത്തിൽ പിഷാരികോവിൽ അമ്മയുടെ ഉത്സവത്തിന്റെ ആറാട്ട്. ശേഷം ലക്ഷ്മി നാരായണ വിളക്ക്. പിഷാരി കോവിൽ ഭഗവതിയും ഭഗവാനും ഒരുമിച്ചെഴുന്നള്ളുന്ന ഈ അപൂർവ ദേവിദേവ സംഗമം കണ്ട് അനുഗ്രഹം തേടാൻ ഒട്ടേറെ ഭക്തജനങ്ങളാണു എത്തിയത്. ആറാട്ടു കഴിഞ്ഞു ഭഗവതി തിരികെ പോയതിനു ശേഷം രാത്രി പ്രത്യേക അപ്പം നൈവേദ്യവും കൊല്ലത്തിൽ ഒരിക്കൽ മാത്രം ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ നടക്കുന്ന തീയാട്ടും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com