കക്കാട് പദ്ധതി ജലവിതരണം പ്രതിസന്ധിയിൽ
Mail This Article
പിറവം∙വേനൽ രൂക്ഷമായി ഉപഭോഗം വർധിച്ചതോടെ കക്കാട് പദ്ധതിയിൽ നിന്നുള്ള ശുദ്ധജലവിതരണം പ്രതിസന്ധിയിലേക്ക്. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കണക്‌ഷനുകൾ കൂടിയായതോടെ ആവശ്യമുള്ള ജലത്തിന്റെ പകുതി വരെ മാത്രമാണു പലപ്പോഴും വിതരണം ചെയ്യാൻ കഴിയുന്നത്. അപ്രതീക്ഷിത വൈദ്യുതി തകരാർ, വോൾട്ടേജ് കുറവ് തുടങ്ങിയ കാരണങ്ങൾ കൂടിയാകുന്നതോടെ വിതരണത്തിൽ വീണ്ടും കുറവുണ്ടാകും.
1970 ൽ പൂർത്തിയായ കക്കാട് പദ്ധതിയിൽ നിന്നാണു നിയോജകമണ്ഡലത്തിൽ ഭൂരിഭാഗം പഞ്ചായത്തുകളിലും ശുദ്ധജലം എത്തുന്നത്. പുഴയിൽ കക്കാടു നിന്നുള്ള വെള്ളം ശുചീകരണ ശാലയിലേക്കു പമ്പു ചെയ്യുന്നതിനു 250 കുതിരശക്തിയുള്ള 2 മോട്ടറുകളും 150 ,90 വീതം കുതിരശക്തിയുള്ള ഓരോ മോട്ടറുകളുമാണ് ഉള്ളത്.
25 എംഎൽഡി ശുദ്ധീകരണ േശഷിയുള്ള പ്ലാന്റിൽ പലപ്പോഴും 16 എംഎൽഡി വെള്ളമാണു ശുദ്ധീകരിക്കാനാകുക. ജലജീവൻ പദ്ധതി കണക്‌ഷനുകുൾ കൂടി ആയതോടെ ഇപ്പോൾ 38 എംഎൽഡി ശുദ്ധജലമെങ്കിലും വിതരണത്തിനു വേണ്ടി വരുമെന്നാണു കണക്ക്. ഇൗ കുറവാണു വിതരണത്തെ ബാധിക്കുന്നത്.
പുഴയിൽ ജലനിരപ്പു താഴ്ന്നതും പമ്പിങ്ങിനെ ബാധിച്ചു തുടങ്ങി. കക്കാട് പമ്പിങ് സ്റ്റേഷനു സമീപം മണൽതിട്ട തെളിഞ്ഞതോടെ 3 മാസം മുൻപു ചാലു കീറിയാണു പമ്പിങ്ങിനു വെള്ളം സംഭരിച്ചത്. ഇതേ നില തുടർന്നാൽ വൈകാതെ വീണ്ടും മണൽതിട്ട കുഴിക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. പ്രതിസന്ധി മറികടക്കുന്നതിനു കക്കാട് പദ്ധതിയുടെ കിണർ ശുചീകരിക്കുന്ന ജോലികൾ ഇന്നു തുടങ്ങും.ഇന്നും നാളെയും നഗരസഭയിലും തിരുമാറാടി,പാമ്പാക്കുട പഞ്ചായത്തുകളിലും മാമ്മലശേരിയിലും പരിസരത്തും ശുദ്ധജല വിതരണം മുടങ്ങും.