വരൾച്ചയിൽ വലഞ്ഞ് കർഷകർ; ജലസേചന പദ്ധതി നോക്കുകുത്തി
Mail This Article
നെടുമ്പാശേരി ∙ വരൾച്ച രൂക്ഷമായിട്ടും പണി പൂർത്തിയായ ഇറിഗേഷൻ പദ്ധതി പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം പുകയുന്നു. കുന്നപ്പിള്ളിശേരി ദൈവത്താൻപടി മൈനർ ഇറിഗേഷൻ പദ്ധതി ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.കുന്നപ്പിള്ളിശേരി ദൈവത്താൻപടി മൈനർ ഇറിഗേഷൻ പദ്ധതിയുടെ ട്രയൽ റൺ പൂർത്തിയാക്കിയിട്ട് 3 മാസം കഴിഞ്ഞു. പാറക്കടവ് നമ്പർ 1 സ്കീമിന്റെ വിപുലീകരണ പദ്ധതി ആയാണ് കുന്നപ്പിള്ളിശേരി പദ്ധതി ആവിഷ്കരിച്ചത്. പാറക്കടവ് ഗ്രാമ പഞ്ചായത്തിലെ 5, 14, 15, 16, 17 വാർഡുകളിലെ ജലസേചനത്തിനു വേണ്ടി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. കണ്ണംകുഴിശേരിയിൽ പുതിയ മോട്ടർ ഷെഡ് പണിത് 75 എച്ച്പിയുടെ മോട്ടർ സ്ഥാപിച്ചു. ഒന്നര കിലോമീറ്റർ അകലെ ദൈവത്താൻപടിയിൽ ജല ടാങ്കും സജ്ജമാക്കി.
വേനൽ രൂക്ഷമായതോടെ പ്രദേശത്താകെ കഠിനമായ വരൾച്ച അനുഭവപ്പെടുകയാണ്. കൃഷികൾ ഉണങ്ങി നശിക്കാൻ തുടങ്ങി. പുതിയ കൃഷി ആരംഭിക്കാനും കഴിയുന്നില്ല. മേഖലയിലെ പ്രധാന കൃഷിയിടങ്ങളായ അരൂപ്പാടം, പേരേപ്പാടം, പാരണിപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിച്ചാൽ കർഷകർക്ക് വലിയ ആശ്വാസമാകും. പച്ചക്കറി, നെൽ കൃഷികൾ പുതിയത് തുടങ്ങാനും ഇതു വഴി സാധിക്കും. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജലസേചന വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൈപ്പ് ലൈൻ നീട്ടാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 7 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കുന്നതോടൊപ്പം പൂർത്തിയാക്കിയ പദ്ധതിയുടെ പ്രവർത്തനം ഉടനടി ആരംഭിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.