മികച്ച നിലവാരത്തിൽ ടാർ ചെയ്യും, പിന്നാലെ വെട്ടിപ്പൊളിക്കും; കുഴിയും അമിത വേഗവും വില്ലനാകുമ്പോൾ
Mail This Article
മുളന്തുരുത്തി ∙ കരവട്ടേക്കുരിശിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം അമിത വേഗവും റോഡിലെ കുഴിയുമെന്നു നാട്ടുകാർ. നടക്കാവ് റോഡിൽ ഞായർ രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുരീക്കാട് നമ്പൂരിശൻമല കാരിപ്പറമ്പിൽ അഖിൽ ദാസ്(28) ആണു മരിച്ചത്. കാരിക്കോട് മ്യാലംകുഴി അനീഷ്(36), അരുണപ്പാടയിൽ അശോകൻ(58), വെള്ളച്ചാലിൽ സുനിൽ(45) എന്നിങ്ങനെ 3 പേർക്കാണു പരുക്കേറ്റത്.
പിറവം ഭാഗത്തു നിന്നു വന്ന അഖിൽ ഓടിച്ചിരുന്ന ബൈക്ക് അമിത വേഗത്തിൽ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ കണ്ണാടിയിൽ തട്ടി നിയന്ത്രണംവിട്ട് എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. മുന്നിൽ പോയ സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വലത്തേക്കു വെട്ടിച്ചപ്പോഴാണു അപകടമെന്നു നാട്ടുകാർ പറയുന്നു.
വില്ലൻ കുഴികൾ
മികച്ച നിലവാരത്തിൽ ടാർ ചെയ്ത റോഡുകൾ വൈദ്യുതി ലൈനും മറ്റു കേബിളുകളും സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്നതാണു റോഡിലെ കുഴികൾക്കു കാരണം. മുൻകൂർ പണം അടച്ചാണു റോഡുകൾ പൊളിക്കുന്നതെങ്കിലും പണികൾക്കു ശേഷം കുഴി അടയ്ക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് വീഴ്ച വരുത്തുന്നുണ്ടെന്നാണു ആക്ഷേപം.
കരവട്ടേക്കുരിശിൽ രൂപപ്പെട്ട കുഴി പല തവണ അടച്ചെങ്കിലും ഇതുവരെ ശാശ്വത പരിഹാരം ആയിട്ടില്ല. ഇത്തരത്തിൽ ഒട്ടേറെ കുഴികളാണു മേഖലയിലെ പ്രധാന റോഡുകളിലുള്ളത്. കുഴികൾ അടച്ചാലും മണ്ണിന് ഉറപ്പില്ലാത്തതിനാൽ ഇതു താഴ്ന്നു പോകുകയാണു പതിവ്‍.
ഇത്തരം കുഴികളാണു ബൈക്ക് യാത്രികർക്കു ഭീഷണിയാകുന്നത്. റോഡ് വെട്ടിപ്പൊളിച്ച സ്ഥലങ്ങളിൽ മണ്ണിട്ട് ഉറപ്പു വരുത്തി മികച്ച നിലവാരത്തിൽ കുഴികൾ അടയ്ക്കണമെന്നാണ് ആവശ്യം.