മൺമറഞ്ഞത് മുടിയേറ്റ് കലയിലെ മാണിക്യം
Mail This Article
കോലഞ്ചേരി ∙ അകാലത്തിൽ പൊലിഞ്ഞ മുടിയേറ്റ് കലാകാരൻ ഉണ്ണിക്കൃഷ്ണന്റെ വേർപാട് താങ്ങാനാകാതെ കൂട്ടുകാരും നാട്ടുകാരും. മഴുവന്നൂർ മടക്കിൽ ശ്രീഭദ്ര മുടിയേറ്റ് സംഘത്തിലെ അംഗമായ ഇദ്ദേഹം കാളിയുടെ വേഷമാണ് കെട്ടിയിരുന്നത്. കൊല്ലത്ത് പരിപാടി അവതരിപ്പിച്ചു മടങ്ങി വരുംവഴി കോട്ടയം മണിപ്പുഴയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. 2 കാറുകളിലായാണ് സംഘം സഞ്ചരിച്ചിരുന്നത്. മറ്റേ കാറിൽ സഹോദരൻ ശ്രീക്കുട്ടനുണ്ടായിരുന്നു.
കേരളത്തിൽ മുടിയേറ്റ് അവതരിപ്പിക്കുന്ന പ്രമുഖ സംഘങ്ങളിൽ ഒന്നാണ് മടക്കിൽ ശ്രീഭദ്ര സംഘം. ഇൗ അനുഷ്ഠാന കലയുടെ കണ്ണികളിലൊന്ന് 32–ാം വയസ്സിൽ കാല യവനികയിൽ മറഞ്ഞത് ക്ഷേത്ര കലകളുടെ ആസ്വാദകർക്കും തീരാ നഷ്ടമായി. കീഴില്ലം ഗോപാലകൃഷ്ണ മാരാരുടെ ശിഷ്യനായിരുന്നു. പിതാവ് ഗിരീഷ്, തിമില വാദ്യ കലാകാരനാണ്. ഉണ്ണിക്കൃഷ്ണന്റെ സംസ്കാരം ഇന്നലെ വൈകിട്ട് നടന്നു.