നടുറോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് പൊലീസിൽ കീഴടങ്ങി
Mail This Article
കളമശേരി ∙ കൂനംതൈ ഏകെജി റോഡിനു സമീപം നടുറോഡിൽ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. കഴുത്തിനു ആഴത്തിൽ മുറിവേറ്റ ഇടപ്പള്ളി ടോൾ പുലുക്കാവുങ്കൽ വീട്ടിൽ നീനു ടാർസനെ (26) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ നീനു അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നീനുവിനെ ആക്രമിച്ച ഭർത്താവ് എറണാകുളം കോമ്പാറ എടക്കാട്ടുപറമ്പിൽ ആഷൽ (34) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രാവിലെ 9.15നായിരുന്നു സംഭവം.
ഫിസിക്കൽ ട്രെയിനർമാരായിരുന്ന ഇരുവരും 8 വർഷം മുൻപ് പ്രേമിച്ചു വിവാഹം കഴിച്ചവരാണ്. ഇവർക്ക് 7 വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. 8 മാസമായി ഇരുവരും പിണങ്ങി അകന്നു കഴിയുകയായിരുന്നു. നീനു കൂനംതൈയിലെ ഹാർഡ്‌വെയർ കടയിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു. ഇന്നലെ വീട്ടിൽ നിന്നു സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കു പോയ നീനുവിനെ വഴിയിൽ കാത്തു നിന്ന ആഷൽ തടഞ്ഞുനിർത്തി സംസാരിച്ചു. സംസാരിക്കുന്നതിനിടയിലാണു കയ്യിൽ കരുതിയിരുന്ന കത്തിയെടുത്തു നീനുവിന്റെ കഴുത്തിൽ വെട്ടിയത്. ഉടൻതന്നെ ഇയാൾ ബൈക്കിൽ കയറി ഓടിച്ചുപോവുകയും ചെയ്തു. രക്തം ചീറ്റുന്ന കഴുത്തുമായി നീനു സമീപത്തെ കടയിലേക്ക് ഓടിയെത്തി പൊലീസിനെ വിളിക്കാനും തന്നെ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു.
കടയിലുണ്ടായിരുന്നുവരും ഓടിക്കൂടിയ സമീപവാസികളും ചേർന്നു ഉടൻ പത്തടിപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ നീനുവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നീനുവിനെ വെട്ടാൻ ഉപയോഗിച്ച കത്തി രണ്ടായി ഒടിഞ്ഞ നിലയിൽ സംഭവസ്ഥലത്തു നിന്നു പൊലീസ് കണ്ടെത്തി. ആഷൽ കുറച്ചു നാൾ മുൻപ് മാധവ ഫാർമസിക്കു സമീപം റസ്റ്ററന്റിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ജോലിയില്ല. ഇയാൾ മുൻപ് 2 തവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.