വേനൽ: മണ്ണിരകൾ ചത്തൊടുങ്ങുന്നു; ജൈവവള ഉൽപാദനം പ്രതിസന്ധിയില്‍

Mail This Article
അരൂർ∙വേനൽ കടുത്തതോടെ മണ്ണിരകൾ ചത്തൊടുങ്ങുന്നതു മൂലം ജൈവവള നിർമാണ യൂണിറ്റുകൾ പ്രതിസന്ധിയിലായി. എഴുപുന്നയിലെ തൊഴിലാളി കർഷക സംഘം 3 പതിറ്റാണ്ടായി ജൈവവള നിർമാണ രംഗത്താണ്. മണ്ണിരകൾ ചത്തൊടുങ്ങുന്നതു മൂലം ജൈവവള ഉൽപാദനം പകുതിയായി കുറഞ്ഞെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.
മണ്ണിരവളം നിർമാണത്തിലൂടെ നാട്ടിലെ മാലിന്യ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കുന്ന ത്രിതല പഞ്ചായത്തുകളും മറ്റ് ഏജൻസികളും സഹകരിക്കാൻ മുന്നോട്ട് വരുന്നില്ലെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു. കൃഷിവകുപ്പ് നടത്തുന്ന ജൈവവളം വിതരണത്തിന്റെ ചെറിയ ഭാഗമെങ്കിലും തങ്ങൾക്കു നൽകിയാൽ ഒട്ടേറെ പേർക്ക് തൊഴിൽ ലഭ്യമാക്കുവാൻ കഴിയും.
ത്രിതല പഞ്ചായത്തുകളുടെ സ്കീമിലും തൊഴിലാളി കർഷക സംഘത്തെ ഉൾപ്പെടുത്തണം.സ്വയം സഹായ സംഘങ്ങളുടെ മണ്ണിരവള യൂണിറ്റുകൾ പലതും പരാജയപ്പെടുന്ന സാഹചര്യത്തിൽ അവർക്ക് സഹായകരമായി ഒട്ടേറെ കാര്യങ്ങൾ തൊഴിലാളി കർഷക സംഘം അംഗങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. മണ്ണിര വളം നിർമാണത്തിലൂടെ ഒരു സെന്റ് സ്ഥലം ഉള്ളവർക്കു പോലും ഉയർന്ന വരുമാനം ലഭിക്കുന്ന സംവിധാനവും തൊഴിലാളി കർഷക സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഒരു വർഷം ആയിരം ടൺ മണ്ണിര വളവും അത്രതന്നെ ചകിരിച്ചോർ വളവും മത്സ്യത്തിന്റെ വേസ്റ്റുകളും മെഷിനറി സംവിധാനത്തിൽ പൊടിച്ച് ഉൽപാദന ചെലവിൽ തന്നെ കർഷകർക്കു നൽകുന്ന സംഘടനയാണിത്.