വിഷ വാഹിനി: മലിനജലം പെരിയാറിനെയും മലിനമാക്കുന്നെന്നു നാട്ടുകാർ
Mail This Article
കാലടി∙ പെരിയാറിന്റെ പ്രധാന കൈവഴിയായ ചെങ്ങൽ തോട്ടിലൂടെ ഒഴുകുന്നത് രാസമാലിന്യം കലർന്ന വെള്ളമാണെന്ന് പരാതി. കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലെ വിവിധ വ്യവസായ ശാലകളിൽ നിന്നും കാലടി മാംസ ചന്തയിൽ നിന്നും ഹോട്ടലുകളിൽ നിന്നും പുറന്തള്ളുന്ന മലിനജലം ചെങ്ങൽ തോട്ടിലൂടെ ഒഴുകി പെരിയാറിൽ എത്തുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ചെങ്ങൽ തോട്ടിൽ നിന്നും പല കൃഷിയിടങ്ങളിലേക്കും ജലസേചനം നടത്തുന്നുണ്ട്.
സർക്കാർ പമ്പ് ഹൗസുകളും സ്വകാര്യ വ്യക്തികളുടെ മോട്ടറുകളും ഉൾപ്പെടെ നൂറിലേറെ സ്ഥലങ്ങളിൽ ചെങ്ങൽ തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നു. തോട്ടിലെ മലിനജലം കൃഷിയിടങ്ങളിൽ എത്തുകയും കൃഷികളെ പ്രതികൂലമായി ബാധിക്കുകയും പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.ഈ വെള്ളം ഉപയോഗിക്കുന്ന കർഷകർക്ക് അസഹ്യമായ ശരീരം ചൊറിച്ചിൽ അനുഭവപ്പെടുന്നു.
മലിനജലം സമീപ പ്രദേശത്തെ കിണറുകളിൽ ഉറവയായി എത്തുന്നതിനാൽ ശുദ്ധജലത്തിനു കിണറുകളെ ആശ്രയിക്കാൻ പറ്റാത്ത അവസ്ഥയായി. ഇതു ശുദ്ധജല ക്ഷാമത്തിന് ഇടയാക്കുന്നു. രാസമാലിന്യം കലർന്ന വെള്ളം എത്തിച്ചേരുന്നതോടെ പെരിയാർ മലിനമാകുന്നു. പെരിയാറിലെ വെള്ളം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ചൊവ്വര ശുദ്ധജല പദ്ധതിയിലേക്കും എത്തിച്ചേരുന്നത് ഈ വെള്ളമാണ്.
ജില്ലയുടെ വലിയൊരു ഭാഗത്തേക്ക് ശുദ്ധജലം എത്തിക്കുന്നത് ചൊവ്വര ശുദ്ധജല പദ്ധതിയിൽ നിന്നാണ്. ചെങ്ങൽ തോട് മലിനമാകാതെ സംരക്ഷിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കണമെന്നും ചൊവ്വര ശുദ്ധജല വിതരണ പദ്ധതിയിലേക്ക് രാസമാലിന്യം കലർന്ന വെള്ളം എത്താതെ മുൻകരുതൽ എടുക്കണമെന്നും ആവശ്യപ്പെട്ട് കർഷകനായ കാഞ്ഞൂർ സ്വദേശി സജി കുടിയിരിപ്പിൽ കലക്ടർ, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, കാലടി പഞ്ചായത്ത് സെക്രട്ടറി, കാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.