ADVERTISEMENT

കൊച്ചി∙ അടിമ മനസ് മാറ്റി ഈഴവസമുദായം പ്രതികരണശേഷി ആർജിക്കണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വം നമുക്ക് വേണ്ടി മാത്രമാണെന്ന പോലെയാണ് കാര്യങ്ങൾ. വോട്ടുബാങ്കിന്റെ ശക്തിയിലാണ് കേരളത്തിലെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. എല്ലാ പാർട്ടികളും വാദിക്കുന്നത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ്. ഭൂരിപക്ഷസമുദായം ഭിന്നിച്ചു നിൽക്കുന്നതിനാൽ എല്ലാ പാർട്ടികളും തട്ടിക്കളിക്കുകയാണ്. കോൺഗ്രസ് എം.എൽ.എമാരിൽ കെ. ബാബു മാത്രമാണ് ഈഴവസമുദായാംഗം. സി.പിഎമ്മിലും സമുദായം ശോഷിച്ചുവരികയാണ്. ഈഴവർക്ക് മുൻതൂക്കമുള്ള ആലപ്പുഴ ജില്ലയിൽ ഒരു ഈഴവ എം.എൽ.എ. മാത്രമാണുള്ളത്.

ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള എറണാകുളം മണ്ഡലത്തിൽ ഇടതും വലതും ലത്തീൻ കത്തോലിക്കരെ മാത്രമാണ് സ്ഥാനാർഥിയാക്കുക. ഇവരെ വോട്ടു ചെയ്ത് വിജയിപ്പിക്കേണ്ട ബാധ്യത നമ്മൾ ഏറ്റെടുത്തിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം സൃഷ്ടിച്ചത് തന്നെ ഈഴവരുടെ ക്ഷേമത്തിനാണ്. ജാതി സത്യമായ കാര്യമാണ്. ജാതിസംവരണം നിലവിലുണ്ട്. അതിന്റെ ഗുണം എല്ലാ മതവിഭാഗങ്ങളും അനുഭവിക്കുന്നുണ്ട്. നിയമപ്രകാരം ജാതി നിലനിൽക്കുമ്പോൾ ജാതി പറയേണ്ടി വരും. മതവും ജാതിയും പറഞ്ഞ് തന്നെയാണ് പലരും അധികാരവും സമ്പത്തും കൈക്കലാക്കിയത്. ഈ വൈകിയവേളയിലെങ്കിലും നാം യാഥാർത്ഥ്യം തിരിച്ചറിയണം. ആത്മീയ അടിത്തറ ശക്തമാക്കി ഭൗതിക പുരോഗതി നേടാനാണ് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സാത്വികനും വന്ദ്യവയോധികനുമായ പ്രൊഫ.എം.കെ. സാനുവിനെ മുന്നിൽ നിറുത്തി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. യോഗത്തിന്റെയും കണയന്നൂർ യൂണിയന്റെയും തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് ഇവർ നടത്തുന്ന അടിസ്ഥാനമില്ലാത്ത കേസുകളാണ്. യോഗം ഭാരവാഹികളെ അയോഗ്യരാക്കാൻ കൊടുത്ത കേസിൽ ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. തിരഞ്ഞെടുപ്പിൽ ഒരിക്കലും ജയിക്കില്ലെന്ന് അറിയാവുന്ന ഗൂഢസംഘമാണ് കേസുകൊടുത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത്. യോഗം നശിച്ചാലും വേണ്ടില്ലെന്നതാണ് ഇവരുടെ നിലപാട്. മറ്റ് സമുദായങ്ങളിലും വഴക്കുകളും കേസുകളുമുണ്ടെങ്കിലും നിലനില്പിന്റെ കാര്യം വരുമ്പോൾ അവർ ഒറ്റക്കെട്ടായി നിൽക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യോഗത്തിൽ കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. പ്രീതി നടേശൻ, യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ സി​.വി​. വിജയൻ, യൂണി​യൻ കമ്മി​റ്റി​ അംഗങ്ങളായ ടി. എം വിജയകുമാർ, എൽ.സന്തോഷ്, കെ.കെ.മാധവൻ, കെ.പി.ശിവദാസ്, വനി​താ സംഘം ചെയർപേഴ്സൺ​ ഭാമ പത്മനാഭൻ, കൺവീനർ വി​ദ്യാ സുധീഷ്, യൂത്ത് മൂവ്മെന്റ് പ്രസി​ഡന്റ് വി​നോദ് വേണുഗോപാൽ, സെക്രട്ടറി​ ശ്രീജി​ത്ത് ശ്രീധർ, പെൻഷണേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ.രാജൻ ബാനർജി, സെക്രട്ടറി പൊന്നുരുന്നി ഉമേശ്വരൻ, എംപ്ളോയീസ് ഫോറം കൺവീനർ സുരേഷ് പൂത്തോട്ട, സെക്രട്ടറി അജയകുമാർ, വൈദികയോഗം പ്രസിഡന്റ് ശ്രീകുമാർ ശാന്തി, സെക്രട്ടറി സനോജ് ശാന്തി, കുമാരി സംഘം പ്രസിഡന്റ് അഞ്ജന ജയൻ, സൈബർ സേന സെക്രട്ടറി റെജി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദ തീർത്ഥയാണ് ദർശനോത്സവത്തിന്റെ ആചാര്യൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com