ADVERTISEMENT

കാക്കനാട്∙ തൃക്കാക്കര നഗരസഭാ പ്രദേശത്തെ പ്രധാന റോഡുകളിൽ പകുതി ഇടങ്ങളും ഇരുട്ടിലായി. അണഞ്ഞ വഴി വിളക്കുകൾ നന്നാക്കാത്തതാണ് ഐടി നഗരത്തിലെ ഇരുട്ടിനു കാരണം. സീപോർട്ട് എയർപോർട്ട് റോഡിലും ഇൻഫോപാർക്ക് റോഡിലും ഗാൽവനൈസ്ഡ് പോളുകളിൽ സ്ഥാപിച്ചിരുന്ന എൽഇഡി ലൈറ്റുകളിൽ ഭൂരിഭാഗവും മാസങ്ങൾക്കു മുമ്പേ മിഴി അടച്ചു. നന്നാക്കാനോ പുതിയവ സ്ഥാപിക്കാനോ നടപടിയില്ല. രാത്രി നൂറു കണക്കിനു പേർ കാൽനടയായും അല്ലാതെയും സഞ്ചരിക്കുന്ന റോഡുകളാണിത്. ഐടി കമ്പനികളിൽ നിന്ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞിറങ്ങുന്നവരിൽ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന ഒട്ടേറെ കാൽനടക്കാരുണ്ട്. രാത്രി നടന്നു പോകുന്ന വനിതകൾ ഉൾപ്പെടെയുള്ളവർ ഭയത്തോടെ വേണം ഇവിടങ്ങൾ പിന്നിടാൻ.

തെരുവു നായ്ക്കൾ മുതൽ പിടിച്ചുപറിക്കാർ വരെ വിലസുന്ന ഭാഗങ്ങളാണിത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരും രാത്രി തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇരുളിൽ പാതയോരങ്ങളിൽ വിശ്രമിക്കുന്ന തെരുവുനായ്ക്കളാണ് ആക്രമണകാരികളാകുന്നത്. 3 കോടി രൂപ പൊതുമരാമത്ത് വകുപ്പിനു നൽകി സീപോർട്ട് എയർപോർട്ട് റോഡിൽ സ്ഥാപിച്ചിരുന്ന വഴി വിളക്കുകളുടെ ഗ്യാരന്റി കാലാവധി കഴിഞ്ഞതോടെ അവയും പ്രവർത്തനരഹിതമായി.  വള്ളത്തോൾ മുതൽ ചിറ്റേത്തുകര വരെ സീപോർട്ട് എയർപോർട്ട് റോഡിൽ ഭൂരിഭാഗം ഇടങ്ങളിലും വിളക്കുകൾ കത്തുന്നില്ല. 

തീരുമാനം എടുക്കാതെ തൃക്കാക്കര നഗരസഭ
വഴി വിളക്ക് അറ്റകുറ്റപ്പണിക്കുള്ള ഏജൻസികളെ നിശ്ചയിക്കുന്ന കാര്യത്തിൽ തൃക്കാക്കര നഗരസഭ മെല്ലെപ്പോക്കിലാണ്.  സമീപകാലത്തു നാലു തവണയെങ്കിലും ഇക്കാര്യം അജൻഡയായി നഗരസഭ കൗൺസിൽ യോഗത്തിൽ എത്തിയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങളും ആരോപണങ്ങളും ഉയരുന്നതിനാൽ തീരുമാനത്തിലെത്താനാകുന്നില്ല. ഒരുതവണ ഏജൻസിയെ നിശ്ചയിച്ചെങ്കിലും നിരക്കു കൂടുതലാണെന്നു ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിൽ തള്ളി. നേരത്തെ വൻതുക ഈടാക്കിയെന്ന ആരോപണം നേരിട്ട ഏജൻസി വരെ ഇപ്പോഴും രംഗത്തുള്ളതാണ് തീരുമാനം നീളാൻ കാരണമത്രെ. പ്രധാന റോഡുകളിലെ ആധുനിക വഴി വിളക്കുകളുടെ കാര്യത്തിലാണ് അനിശ്ചിതത്വം. ഇടറോഡുകളിലും മറ്റുമുള്ള സാധാരണ വഴി വിളക്കുകളിൽ ഭൂരിഭാഗവും കത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com