പോളിങ് ജോലി: ജീവനക്കാരുടെ പേരുകൾ മുക്കിയെന്നു സംശയം

Mail This Article
കാക്കനാട്∙ പോളിങ് ജോലിക്കായി സമർപ്പിച്ച ജീവനക്കാരുടെ പട്ടികയിൽ നിന്നു ചിലരുടെ വിവരങ്ങൾ മുക്കിയ ഓഫിസ് മേധാവികൾക്കെതിരെ അന്വേഷണത്തിനു ചീഫ് ഇലക്ടറൽ ഓഫിസർ ഉത്തരവിട്ടു. ജീവനക്കാരുടെ വിവരങ്ങൾ േചർക്കുന്നതിൽ ഓഫിസ് മേധാവികളുടെയും നോഡൽ ഓഫിസർമാരുടെയും ഭാഗത്തു ബോധപൂർവമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണു കണ്ടെത്തൽ. ഇത് അടിയന്തരമായി പരിശോധിച്ചു ബന്ധപ്പെട്ടവർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി കൈക്കൊള്ളണമെന്നാണു കലക്ടർക്കു സിഇഒ നൽകിയ നിർദേശം.
പട്ടികയിൽ നിന്നു ചില ജീവനക്കാരുടെ പേരുകൾ ഒഴിവാക്കിയതായും മറ്റു ചിലരുടെ വിശദാംശങ്ങൾ ചേർക്കാതിരിക്കുകയും ചെയ്തെന്നാണു കണ്ടെത്തിയിരിക്കുന്നത്. പോളിങ് ജോലി അടിയന്തര പ്രധാനമായി കാണണമെന്നും നിയമന നടപടികളിലോ പോളിങ് ജോലിയിലോ വീഴ്ച പാടില്ലെന്നുമാണു ജനപ്രാതിനിധ്യ നിയമത്തിൽ അനുശാസിക്കുന്നത്. പോളിങ് ജോലിക്കുള്ള ജീവനക്കാരുടെ പട്ടിക തയാറാക്കിയപ്പോഴാണ് ചില ഓഫിസ് മേധാവികളുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. നിയമനം കിട്ടിയ ആരെയും സിഇഒയുടെ അനുമതിയില്ലാതെ ഒഴിവാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ദമ്പതികളിൽ ഒരാൾക്ക് ഒഴിവാകാം
ഭർത്താവിനും ഭാര്യയ്ക്കും പോളിങ് ജോലിക്കു നിയമനം കിട്ടിയിട്ടുണ്ടെങ്കിൽ അത്യാവശ്യ ഘട്ടത്തിൽ അവരിൽ ഒരാളെ ഒഴിവാക്കാൻ സിഇഒ അനുമതി നൽകി. സബ് കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, തിരഞ്ഞെടുപ്പു മാൻ പവർ മാനേജ്മെന്റ് നോഡൽ ഓഫിസർ, നിയമന നടപടികളുടെ ജില്ലാ നോഡൽ ഓഫിസർ, തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടർ എന്നിവരടങ്ങിയ സംഘമാണ് ഒഴിവാക്കൽ അപേക്ഷ പരിഗണിച്ചു സിഇഒക്കു ശുപാർശ നൽകുന്നത്. അനർഹമായി ആരെയെങ്കിലും പോളിങ് ജോലിയിൽ നിന്ന് ഒഴിവാക്കിയാൽ പ്രോസിക്യൂഷൻ നടപടികൾക്കു വിധേയരാക്കുമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.