ADVERTISEMENT

കൊച്ചി∙ ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എറണാകുളം മാർക്കറ്റിലെ കുന്നംകുളംകാരുടെ വോട്ട് തേടിയെത്തിയപ്പോൾ അതു തന്റെകൂടി പ്രചാരണ സന്ദർഭമാക്കി എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ. തൃപ്പൂണിത്തുറയിലെ വോട്ടർമാരോടു രാഷ്ട്രീയം പറഞ്ഞും വീട്ടുവിശേഷം തേടിയും എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈൻ. ഏലൂർ വ്യവസായമേഖലയിലെ വോട്ടർമാരുടെ പിന്തുണ തേടി എൻഡിഎ സ്ഥാനാർഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ. ഈസ്റ്റർ ഒഴിവിന്റെ പിറ്റേന്നു പ്രചാരണത്തിൽ സജീവമായിരുന്നു എറണാകുളത്തെ സ്ഥാനാർഥികൾ.

യുഡിഎഫ്
കുന്നംകുളം സ്വദേശികളായ വ്യാപാരികളെ കണ്ട് വോട്ട് അഭ്യർഥിക്കാനാണ് ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എറണാകുളത്തെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പൂക്കാരൻമുക്കിൽ നിന്നു പ്രചാരണം തുടങ്ങിയപ്പോൾ എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും ടി.ജെ.വിനോദ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു.  ആലത്തൂരിന്റെ ഭാഗമായ കുന്നംകുളം നിയമസഭാ മണ്ഡലത്തിലെ പതിനായിരത്തോളം വോട്ടർമാരുടെ സ്നേഹവും പിന്തുണയും തേടിയാണ് എത്തിയതെന്നു രമ്യ പറഞ്ഞു. 

പൂക്കാരൻമുക്ക് മുതൽ മേത്തർ ബസാർ വരെയുള്ള കടകളിലും ബ്രോഡ്‌വേയിലും രമ്യയും ഹൈബിയും വോട്ട് അഭ്യർഥിച്ചു. എംപിയെന്ന നിലയിൽ താൻ ചെയ്ത വികസനപ്രവർത്തനങ്ങൾ തുടരാൻ പിന്തുണ തേടി കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളിയിൽ നിന്നാണു ഹൈബി ഇന്നലെ പ്രചാരണത്തിനു തുടക്കമിട്ടത്. മൂലമ്പിള്ളിയിലെ സ്മാർട് അങ്കണവാടി നടപ്പാക്കിയതും കണ്ടെയ്‌നർ റോഡിൽ തെരുവ് വിളക്കുകൾ സ്‌ഥാപിക്കാനും റോഡും പാലങ്ങളും നവീകരിക്കാനും തുക അനുവദിപ്പിച്ചതുമെല്ലാം ജനങ്ങൾ ഓർമിക്കുമെന്ന വിശ്വാസത്തിലാണു ഹൈബി.

ചേന്നൂർ, പിഴല, കോതാട്, മൂലമ്പിള്ളി, മുളവുകാട്, പനമ്പുകാട് എന്നിവിടങ്ങളിലും പര്യടനം നടത്തി. പിതാവ് ജോർജ് ഈഡന്റെ ജന്മനാടായ ചേന്നൂരിൽ ജനം സ്ഥാനാർഥിയെ എതിരേറ്റു. ഉച്ചയ്ക്കുശേഷം തൃക്കാക്കര മണ്ഡലത്തിലെ വിവിധ സ്‌ഥലങ്ങളിൽ വോട്ട് തേടി. വൈകിട്ട്എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലെത്തി നോമ്പു തുറയിൽ പങ്കെടുത്തു.

എൽഡിഎഫ്
വീട്ടുവിശേഷങ്ങളിൽ തുടങ്ങി ദേശീയ രാഷ്‌ട്രീയവും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു തൃപ്പൂണിത്തുറ മേഖലയിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈനിന്റെ പ്രചാരണം. തൃപ്പൂണിത്തുറയിലെ വിവിധ കുടുംബയോഗങ്ങളിലേക്കെത്തിയ ഷൈൻ വീട്ടമ്മമാരുടെയും പുതുമുഖ വോട്ടർമാരുടെയും പിന്തുണ തേടി. 

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുണ്ടന്നൂരിൽ എത്തിയ എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. ഷൈനിന് ചുമട്ടു തൊഴിലാളികൾ പഴക്കുല സമ്മാനിച്ചപ്പോൾ.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുണ്ടന്നൂരിൽ എത്തിയ എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. ഷൈനിന് ചുമട്ടു തൊഴിലാളികൾ പഴക്കുല സമ്മാനിച്ചപ്പോൾ.

 രാവിലെ മരടിലും നെട്ടൂരിലും കുണ്ടന്നൂരും കുടുംബയോഗങ്ങളിൽ  പങ്കെടുത്തു. മരട് ജയന്തി റോഡ്, കുന്നലാക്കാട്ട്, തുരുത്തി, തോട്ടത്തിപറമ്പ്, ഇഞ്ചക്കൽ, മരട് സബ്‌സെന്റർ, ടിവി ജംക്‌ഷൻ, കുണ്ടന്നൂർ, നെട്ടൂർ മേൽപ്പാലം, തണ്ടാശേരി എസ്‌ടി കോളനി എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു. ഷൈനിനു പിന്തുണയേകി യുപി സ്വദേശിനി സുഷമയും പ്രചാരണ പരിപാടിയിലെത്തി.

ഉച്ചയോടെ എരൂർ മാത്തൂർ ഭഗവതി ക്ഷേത്രത്തിലെത്തിയ ഷൈൻ എരൂർ നോർത്ത് മൺപാത്ര നിർമാണ സൊസൈറ്റി ഹാൾ, എരൂർ നായർ സമാജം കമ്യൂണിറ്റി ഹാൾ, ഞാണംതുരുത്ത്, ഉദയംപേരൂർ കണ്ടനാട്, തെക്കൻ പറവൂർ, ശ്രാക്കാട്, ഉദയംപേരൂർ പനച്ചിക്കൽ, ഫിഷർമെൻ കോളനി,  തൃപ്പൂണിത്തുറ തെക്കുംഭാഗം, വലിയതറ, മാടവന, കുമ്പളം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. 

എൻഡിഎ
വ്യവസായ വികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും നരേന്ദ്രമോദി സർക്കാർ നൽകിയ സംഭാവനകളെക്കുറിച്ചാണു കളമശേരി നിയമസഭാ മണ്ഡലത്തിലെ പര്യടനത്തിൽ എൻഡിഎ സ്ഥാനാർഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ ഏറെയും സംസാരിച്ചത്.  ഉദ്യോഗമണ്ഡൽ എഫ്എസിടിക്കു മുന്നിലെത്തിയ അദ്ദേഹം അവിടെ കൂടിയ തൊഴിലാളികളുമായി സംവദിച്ചു. നഷ്ടംമൂലം അടച്ചുപൂട്ടേണ്ട സ്ഥിതിയിൽനിന്ന് എഫ്എസിടിക്കായി 990 കോടി രൂപയുടെ പ്രത്യേക പാക്കേജ് മോദി സർക്കാർ നടപ്പാക്കിയത് അദ്ദേഹം ഓർമിപ്പിച്ചു.  

എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണൻ ഏലൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കൊപ്പം.
എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണൻ ഏലൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കൊപ്പം.

രാവിലെ കൊങ്ങോർപ്പിള്ളിയിൽ നിന്നാണു പര്യടനം ആരംഭിച്ചത്.  നീറിക്കോട്, ആലങ്ങാട്, കോട്ടപ്പുറം, തട്ടാംപടി, മനയ്ക്കപ്പടി, അയിരൂർ പള്ളി, കുന്നുകര എന്നിവിടങ്ങളിലെത്തിയ അദ്ദേഹം നീറിക്കോട് സെന്റ് ജോസഫ്സ് പള്ളിയും കരുമാലൂർ തട്ടാമ്പടി വിമല ഭവൻ ഓൾഡ് ഓർഫനേജും വെളിയത്തുനാട് തന്ത്ര വിദ്യാപീഠവും സന്ദർശിച്ചു.  

പിന്നീട് ആലുവ യുസി കോളജ് ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ, മഞ്ഞുമ്മൽ ജംക്‌ഷൻ, കടുങ്ങല്ലൂർ, മുപ്പത്തടം, ഏലൂർ മേത്താനം, പാട്ടുപുരക്കൽ ക്ഷേത്രം എന്നിവിടങ്ങളിലുമെത്തി. മഞ്ഞുമ്മൽ ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പ്രസാദ ഊട്ടിലും പങ്കാളിയായി. വൈകിട്ട് കളമശേരി എച്ച്എംടി കവലയിൽനിന്നു തുടങ്ങിയ റോഡ് ഷോയിലും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com