സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നു
Mail This Article
വരാപ്പുഴ ∙ ചേന്നൂർ ഫെറിയിൽ നിന്നു വരാപ്പുഴ വഴി പറവൂർ, ആലുവ, വൈറ്റില ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ മുന്നറിയിപ്പില്ലാതെ മുടക്കുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. ചേന്നൂർ, കാരിക്കാട്ട്ത്തുരുത്ത്, എടമ്പാടം, പിഴല തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രികർ ആശ്രയിക്കുന്നത് ബസ് സർവീസിനെയാണ്. എട്ട് ബസുകൾക്കാണ് ഇൗ റൂട്ടിൽ പെർമിറ്റ് ഉള്ളത്. എന്നാൽ ഭൂരിഭാഗം ബസുകളും വരാപ്പുഴയിൽ സർവീസ് നിർത്തുന്നതായാണു പരാതി. ചില ബസ് സർവീസുകൾ പൂർണമായും നിർത്തി.
ഇവയ്ക്കു പകരം പുതിയ പെർമിറ്റുകൾ ഇതുവരെ അനുവദിച്ചിട്ടില്ല. കൂനമ്മാവ്, പുത്തൻപള്ളി, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ പഠനത്തിനായി പോകുന്ന വിദ്യാർഥികൾ പ്രധാനമായും യാത്ര ചെയ്യുന്നത് ഇൗ ബസുകളിലാണ്. എന്നാൽ സർവീസ് മുടക്കുന്നത് പതിവായതോടെ ഇവർ കിലോമീറ്ററോളം നടന്നു വരാപ്പുഴ ടൗണിൽ എത്തി ബസ് യാത്ര ചെയ്യേണ്ട അവസ്ഥയാണെന്നു വാർഡ് അംഗം ബെർലിൻ പാവനത്തറ പറഞ്ഞു. ട്രിപ്പ് മുടക്കുന്ന ബസുകൾക്കെതിരെ നടപടികൾ ആവശ്യപ്പെട്ടു പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർക്കു രേഖാമൂലം പരാതി നൽകാനാണു പഞ്ചായത്ത് കമ്മിറ്റി തീരുമാനം.