രാവിലെ മുതൽ വൈകിട്ടു വരെ തുടർച്ചയായി ഗാനാലാപനം; ലോക റെക്കോർഡിട്ടു യുവാവ്
Mail This Article
കൊച്ചി∙ രാവിലെ മുതൽ വൈകിട്ടു വരെ തുടർച്ചയായി ഗാനങ്ങൾ ആലപിച്ചു ലോക റെക്കോർഡിട്ടു വാത്തുരുത്തി സ്വദേശി. വാത്തുരുത്തി വലിയമരത്തിങ്കൽ വീട്ടിൽ ആൽബർട്ടിന്റെ മകൻ ആന്റണി സിജോ അമരേഷാണു 201 ഗാനങ്ങൾ പാടി യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിൽ തന്റെ പേരു ചേർത്തത്. പനമ്പിള്ളി നഗറിലെ വുഡൻ ഷീൽഡ് അക്കാദമിയിലായിരുന്നു അമരേഷിന്റെ പ്രകടനം. പാട്ടിനൊപ്പം സ്വയം ഗിറ്റാറും വായിച്ചായിരുന്നു റെക്കോർഡിലേക്കുള്ള യാത്ര.
ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, സ്പാനിഷ് ഗാനങ്ങളാണ് ആലപിച്ചത്. സ്വന്തമായി എഴുതി ഈണമിട്ട ഗാനങ്ങളും അമരേഷ് ആലപിച്ചു. രാവിലെ 9ന് ആരംഭിച്ച പ്രകടനം വൈകിട്ട് 5.30ന് അവസാനിച്ചു. ജോൺ ലെന്നന്റെ ‘ഇമാജിൻ’ എന്ന ഇംഗ്ലീഷ് ഗാനത്തോടെയായിരുന്നു തുടക്കം. സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ കീഴിൽ മ്യൂസിക് പ്രൊഡക്‌ഷൻ പഠിച്ച അമരേഷ് ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്നു പാശ്ചാത്യ സംഗീതവും അഭ്യസിച്ചിട്ടുണ്ട്.
സിനിമാ രംഗത്തേക്കു കടക്കാനുള്ള തയാറെടുപ്പിലാണ് അമരേഷ്. യുആർഎഫ് ചീഫ് എഡിറ്റർ സുനിൽ ജോസഫ്, കേരള പ്രതിനിധി അനീഷ് സെബാസ്റ്റ്യൻ എന്നിവർ പ്രകടനം റെക്കോർഡ് പ്രകടനം വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകി.