കാൻസർ രോഗിയായ അറുപത്തേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനശ്രമം; പ്രതി പിടിയിൽ
Mail This Article
വൈപ്പിൻ∙ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കാൻസർ രോഗിയായ അറുപത്തേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറയ്ക്കൽ ആറാട്ടുവഴി മണപ്പുറത്ത് ആനന്ദനാണ് (49) അറസ്റ്റിലായത്. വയോധികയുടെ രോഗിയായ ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ച് അടുത്തു കൂടിയ പ്രതി ഇവരുടെ എടവനക്കാടുള്ള വീട്ടിലെത്തി ചെക്ക് ഒപ്പിട്ട് വാങ്ങുന്നതിനായി കൂടെ ചെല്ലണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് വയോധികയെ തന്റെ സ്കൂട്ടറിൽ കയറ്റി ചെറായി, കുഴുപ്പിള്ളി ബീച്ചുകളിലെത്തിച്ചു. സംശയം തോന്നിയ വയോധിക തന്നെ വീട്ടിലെത്തിക്കണമെന്ന് പറഞ്ഞപ്പോൾ പ്രതി സ്കൂട്ടർ നിർത്തി. വാഹനത്തിൽ നിന്ന് ഇറങ്ങിയ സ്ത്രീ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇയാൾ പിന്നാലെയെത്തി കടന്നു പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ രീതിയിലുള്ള 3 പീഡന കേസുകൾ പ്രതിക്കെതിരെ കോടതിയിൽ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ അഖിൽ വിജയകുമാർ, കെ.കെ.ദേവരാജൻ, എഎസ്ഐ സി.എ. ഷാഹിർ, പൊലീസുകാരായ സ്വപ്ന, ടി.ബി.ഷിബിൻ, കെ.ജി.പ്രീജൻ,ബോൺസലെ, വിനീഷ്, രേഷ്മ എന്നിവരും ഉണ്ടായിരുന്നു.