രണ്ടു ദിവസം പെയ്ത വേനൽ മഴയിൽ ദേശീയപാത വെള്ളക്കെട്ടില്‍
Mail This Article
ചേരാനല്ലൂർ ∙ കഴിഞ്ഞ രണ്ടു ദിവസം പെയ്ത വേനൽ മഴയിൽ ദേശീയപാത ചേരാനല്ലൂർ ഭാഗം മുഴുവൻ വെള്ളക്കെട്ടിലായി. വെള്ളം ഒഴുകി പോകാൻ നിലവിൽ സൗകര്യം ഇല്ലാത്തതും റോഡിൽ കൽപൊടിയും ചെളിയും നിറഞ്ഞിരിക്കുന്നതുമാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള കാന നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഭാഗികമായി നിർമിച്ചിട്ടുള്ള കാനയിൽ നിന്നുള്ള വെള്ളം പുഴയിലേക്ക് ഒഴുക്കി വിടാനുള്ള സൗകര്യവും പലയിടങ്ങളിലുമില്ല. മഴ കനക്കുന്നതോടെ കാനയിൽ നിന്നുള്ള വെള്ളം റോഡിലേക്കു വ്യാപിക്കുന്നതു ഏറെ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുമെന്നു സമര സമിതി ഭാരവാഹികൾ പറഞ്ഞു.
പതിനായിരക്കണക്കിനു വാഹനങ്ങളാണു ഇടപ്പള്ളി – പറവൂർ റൂട്ടിലൂടെ ദിവസവും കടന്നു പോകുന്നത്. ചെളിവെള്ളം നിറഞ്ഞ റോഡിലൂടെയുള്ള യാത്രകൾ പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുമെന്നു സമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. മഴ കനക്കുന്നതിനു മുൻപ് വെള്ളക്കെട്ട് പരിഹരിക്കാൻ വേണ്ട നടപടികൾ ദേശീയപാത അധികൃതർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സമര സമിതി പരാതി നൽകിയിട്ടുണ്ട്.