പിറവം: പുഴയിൽ ചെളിയുടെ അളവ് കൂടി; കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന് ആശങ്ക
Mail This Article
പിറവം∙ കനത്ത മഴയെ തുടർന്നു പുഴയിൽ ചെളിയുടെ അളവ് വർധിച്ചത് കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നു സംശയം. പുഴയിൽ നിന്നു ശേഖരിക്കുന്ന വെള്ളം ശുദ്ധീകരണത്തിനു ഏറെ സമയം ചെലവിടേണ്ടി വരുന്നതു മൂലമാണിത്. മലങ്കര ഡാം തുറന്നു വിടുകയും മഴ ശക്തമായതോടെ പലയിടത്തും മണ്ണിടിച്ചിൽ വ്യാപകമാവുകയും ചെയ്തതാണു ചെളിയുടെ അളവ് വർധിക്കാൻ കാരണം.കൊച്ചിയിലേക്കുള്ള ജനറം, ആലപ്പുഴയിലേക്കുള്ള ജപ്പാൻ, കോട്ടയം ജില്ലയിലേക്കുള്ള മേവെള്ളൂർ തുടങ്ങിയ ബൃഹദ് പദ്ധതികളും കക്കാട്, നെച്ചൂർ, മെതിപാറ പോലുള്ള ഒട്ടേറെ ചെറുപദ്ധതികൾക്കും വെള്ളം ശേഖരിക്കുന്നത് പിറവം പരിധിയിൽ നിന്നാണ്.
20 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ശുദ്ധജലം എത്തിക്കുന്നതായാണ് അനൗദ്യോഗിക സ്ഥിരീകരണം. അതേ സമയം പ്രധാന കുടിവെള്ളസ്രോതസ്സ് എന്ന പരിഗണന ലഭിക്കാത്തതും പ്രതിസന്ധിക്കു കാരണമായി പറയപ്പെടുന്നു. ഉത്ഭവിക്കുന്ന അറക്കുളം മുതൽ വേമ്പനാട്ടുകായലുമായി ചേരുന്ന ഭാഗങ്ങളിലെല്ലാം ടൗണുകളിൽ നിന്നുള്ള ഓടകളെല്ലാം തുറക്കുന്നത് പുഴയിലേക്കാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഓടയിൽ നിന്നു വെള്ളം ശുദ്ധീകരിച്ചതിനു പ്ലാന്റുകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ലക്ഷ്യം കാണുന്നില്ല.