അഗ്നിശമന സേന ജീവനക്കാർക്ക് ഉറക്കത്തിന് പോലും ‘ഷിഫ്റ്റ് ’
Mail This Article
മൂന്നാർ ∙ നിൽക്കാൻ സമയം കിട്ടാതെ ഓട്ടത്തിലാണെങ്കിലും നിന്ന് തിരിയാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് മൂന്നാറിലെ അഗ്നിശമന സേന. 30 ജീവനക്കാർ ജോലി ചെയ്യുന്ന ഈ യൂണിറ്റിൽ ഭൂരിഭാഗവും വിദൂര ജില്ലകളിൽ നിന്ന് ഉള്ളവരാണ്. കൊടും തണുപ്പിലും താമസ സൗകര്യം ആണ് ഇവർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ഓഫിസർമാർക്കായി 2 ക്വാർട്ടേഴ്സുകൾ ആണ് ആകെയുള്ളത്.
ഗാരേജിനോട് ചേർന്നുള്ള ഒരു കുടുസ് മുറിയിൽ ആണ് മറ്റ് ജീവനക്കാരുടെ കിടപ്പും വിശ്രമവും ഭക്ഷണം പാചകം ചെയ്യലും. 30 ജീവനക്കാരിൽ 15 പേരെങ്കിലും ഒരേ സമയം ഇവിടെ കാണും. സ്ഥല പരിമിതി മൂലം ഉറക്കം പോലും ജോലി പോലെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ്. പലപ്പോഴും ആരെങ്കിലും ഉറങ്ങിയെണീക്കണം അടുത്തയാൾക്ക് ഉറങ്ങാൻ വേണ്ടി.
നിലം പൊത്തുന്ന കെട്ടിടം
മൂന്നാർ ടൗണിൽ നിന്ന് 4 കിലോമീറ്റർ ദൂരെ നല്ലതണ്ണിയിൽ ആണ് മൂന്നാർ ഫയർ സ്റ്റേഷന്റെ പ്രവർത്തനം. 1990 ൽ ടാറ്റാ കമ്പനി താൽക്കാലികമായി നൽകിയ കെട്ടിടങ്ങളിൽ തന്നെയാണ് ഇപ്പോഴും ഈ യൂണിറ്റിന്റെ പ്രവർത്തനം. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഗാരേജ് കെട്ടിടവും വിശ്രമ മുറിയും ഏത് സമയത്തും നിലം പൊത്താവുന്ന അവസ്ഥയിൽ ആണ്. സ്വന്തം കെട്ടിടം അല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾക്ക് വകുപ്പിൽ നിന്ന് സഹായം ലഭിക്കുന്നില്ല.
റോഡ് തകർന്ന് കുഴിയായി കിടക്കുന്നതിനാൽ അപകട മുന്നറിയിപ്പ് ലഭിച്ചാൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് നല്ലതണ്ണിയിൽ നിന്ന് ടൗൺ വരെ എത്താൻ 15 മിനിറ്റ് വേണം. അഗ്നിശമന സേനയ്ക്ക് സ്വന്തമായി സ്ഥലം അനുവദിക്കണം എന്ന് സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെടാറുണ്ടെങ്കിലും അനുകൂല നടപടി ഉണ്ടാകുന്നില്ല. മൂന്നാർ പഞ്ചായത്ത് ഓഫിസിന് പിൻഭാഗത്ത് ഒന്നര ഏക്കർ റവന്യു ഭൂമി വിട്ട് നൽകണം എന്ന് ആവശ്യപ്പെട്ട് 2001 ൽ നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമായില്ല.