വന്യമൃഗ ശല്യത്തിൽ അഞ്ചുനാട്
Mail This Article
മറയൂർ ∙ വന്യ മൃഗശല്യത്തിൽ പൊറുതിമുട്ടി അഞ്ചുനാട്ടിലെ ജനത. കഴിഞ്ഞ ദിവസം ആനാക്കാൽപെട്ടി മേഖലയിൽ കാട്ടുപോത്ത് കൂട്ടം വ്യാപകമായി മൾബറി, വാഴ കൃഷി നശിപ്പിച്ചു. പട്ടുനൂൽ കർഷകനായ മറയൂർ സ്വദേശി ചിറക്കൽ രാജേഷിന്റെ മൾബറി കൃഷിയാണ് നശിപ്പിച്ചത്. സൗരോർജവേലി തകർത്ത് കൂട്ടമായെത്തിയ കാട്ടുപോത്തുകൾ ഒരേക്കറോളം വരുന്ന മൾബറി കൃഷിയാണ് ഇവിടെ നശിപ്പിച്ചത്.
ഇലകൾ മുഴുവനായും തിന്ന് നശിപ്പിച്ചത് മൂലം നൂൽ ഉൽപാദനത്തിനുള്ള പുഴുക്കളുടെ ബാച്ച് വയ്ക്കുന്നത് ബാധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. അയൽവാസിയായ റ്റി. ആരോഗ്യസ്വാമിയുടെയും കെ.മണികണ്ഠന്റെയും രണ്ടര ഏക്കറോളം പൂർണവളർച്ചയെത്തിയ വാഴയും മൾബറിയും നശിപ്പിച്ചു. ആനക്കാൽപെട്ടി മേഖലയിൽ രാപകൽ വ്യത്യാസമില്ലാതെ തുടരുന്ന കാട്ടുപോത്ത് ശല്യം ജനങ്ങളുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാട്ടുപന്നിക്കൂട്ടം
അടിമാലി ∙ ചാറ്റുപാറയ്ക്ക് സമീപം ഗ്യാസ് പടിയിൽ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. പാഴൂപുരയിടത്തിൽ സിബി രാജിന്റെ 50 സെന്റ് സ്ഥലത്തെ ദേഹണ്ഡങ്ങൾ ആണ് നശിപ്പിച്ചത്. വിളവെടുപ്പിന് പ്രായമായ 500 ചുവട് കപ്പ, 100 ഏത്തവാഴ, 10 തെങ്ങിൻ തൈ എന്നിവ പൂർണമായും നശിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടത്രെ. കൃഷി വകുപ്പ് ഇടപെട്ട് നഷ്ടം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സിബി രാജ് അധികൃതർക്ക് പരാതി നൽകി.