ADVERTISEMENT

നെടുങ്കണ്ടം ∙ ജില്ലയിലെ അന്തരീക്ഷ താപനിലയിൽ വർധന. കഴിഞ്ഞ 30 വർഷത്തിനിടെ ഹൈറേഞ്ച് മേഖലയിലെ ഏലത്തോട്ടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസ് താപനില വർധനയുണ്ടായെന്നാണു കാർഷിക ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 26 ഡിഗ്രി സെൽഷ്യസിൽ നിന്നും 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതായി കാർഷിക ശാസ്ത്രഞ്ജൻമാർ പറയുന്നു. ജില്ലയിലെ ഏലം ഗവേഷണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിഗമനം. ഏലത്തോട്ടങ്ങളിൽ വൻ മരങ്ങളടക്കമാണ് ഉണങ്ങുന്നത്.

ഇതിനു പുറമേ ഏലം, കുരുമുളക് കൃഷികളും കരിഞ്ഞുണങ്ങി. എന്നാൽ കർഷകരുടെ അഭിപ്രായത്തിൽ കഴിഞ്ഞ 2 തവണയുണ്ടായ പ്രളയത്തിനു ശേഷം പ്രളയ ബാധിത മേഖലയോട് ചേർന്നു നിൽക്കുന്ന സ്ഥലങ്ങളിലെ മരങ്ങളടക്കം ഉണങ്ങിയെന്നു കർഷകരും പറയുന്നു. ചേമ്പളത്തിനു സമീപം കൊച്ചുപറമ്പിൽ ജോൺസന്റെ പുരയിടത്തിലുണ്ടായിരുന്ന 4 കാട്ടു ജാതി പത്രി മരങ്ങൾ ഉണങ്ങി നശിച്ചു.

സമാനമായ രീതിയിൽ 25 മരങ്ങൾ പ്രദേശത്തെ ഉണങ്ങിയെന്നു കർഷകനായ ജോൺസൻ പറയുന്നു. കൃഷിയിടം സ്ഥിതി ചെയ്യുന്നതു പ്രളയ കാലത്തു വൻ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിനോട് ചേർന്നാണ്. മണ്ണിടിച്ചിലിന്റെ ഭാഗമായി ഭൗമികമായ മാറ്റം സംഭവിച്ചതായി ജിയോളജി വിഭാഗത്തിന്റെ കണ്ടെത്തലുണ്ട്. ഇത്തരം സ്ഥലങ്ങളിൽ വൻ മരങ്ങളുടെ വേരുകളടക്കം നശിച്ച സാഹചര്യത്തിലാണ് മരങ്ങൾ ഉണങ്ങിയതെന്ന വാദവും കർഷകരും, ജിയോളജി വിഭാഗവും ഉന്നയിക്കുന്നുണ്ട്.

ജലവിതാനം താഴ്ന്നു

ഭൂഗർഭ ജലവിതാനം താഴ്ന്നതോടെ മണ്ണ് വരണ്ടുണങ്ങി. ഇതോടെ ഏലം, കുരുമുളക് കൃഷിയിടങ്ങൾ വരൾച്ച ഭീഷണിയിലാണ്. കൃഷിയിടം നനയ്ക്കുന്നുണ്ടെങ്കിലും വെള്ളം കൃഷിയിടത്തിൽ കെട്ടിനിൽക്കാത്ത സാഹചര്യമാണ്. ഈ സാഹചര്യം വരൾച്ചയിലേക്കു എത്തിക്കുമെന്നാണ് കർഷകർ ഭയക്കുന്നത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ധാരാളമായി വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ഇടയ്ക്കിടക്ക് തണലത്ത് പോയി വിശ്രമിക്കണം. കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്. പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റു രോഗങ്ങൾക്കു ചികിത്സയിലുള്ളവരുടെയും കാര്യത്തിലും പ്രത്യേകം ശ്രദ്ധവേണം. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ളതായ വസ്ത്രങ്ങൾ ധരിക്കുന്നതാണു നല്ലത്. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്. ചൂട് കൂടുതലുള്ള സമയത്ത് തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തിൽ  കാൽനടയായി  പോകേണ്ടി വന്നാൽ കുട ചൂടുക, കയ്യിൽ ശുദ്ധജലം കരുതണം.  

ഉരുകിയൊലിച്ചു നാടും നഗരവും

തൊടുപുഴ ∙ കത്തുന്ന വെയിലിൽ ഉരുകിയൊലിച്ചു നാടും നഗരവും. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും എന്ന അവസ്ഥയാണ്. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ പകൽസമയം പൊള്ളുന്ന ചൂടാണ്. ഹൈറേഞ്ച് മേഖലകളിലും അസഹനീയമായ വിധം ചൂട് കൂടുതലാണ്. ഇതു കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. ജലലഭ്യത കുറഞ്ഞതോടെ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് പലയിടങ്ങളിലും ഉള്ളത്.

വേനൽ കടുത്തതോടെ കാട്ടുതീ ഉൾപ്പെടെ തീപിടിത്തങ്ങൾ ജില്ലയിൽ നാശം വിതയ്ക്കുകയാണ്. കൃഷിയിടങ്ങളിലേക്കു തീ പടർന്നു പിടിച്ചു പല പ്രദേശങ്ങളിലും വ്യാപക കൃഷി നാശമാണുണ്ടായത്. കടുത്ത ചൂട് കണക്കിലെടുത്ത് വെയിലത്തു ജോലി ചെയ്യുന്നവരുടെ  തൊഴിൽ സമയം പുനഃക്രമീകരിച്ചു ലേബർ കമ്മിഷണർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഉച്ചയ്ക്കു 12 മുതൽ 3 വരെ തൊഴിലാളികൾക്കു വിശ്രമം നൽകണമെന്നാണു നിർദേശം.ചൂടു കൂടിയതോടെ വഴിയോരങ്ങൾ കേന്ദ്രീകരിച്ചും ശീതള പാനീയങ്ങൾ,

പഴങ്ങൾ എന്നിവയുടെ വിൽപന സജീവമായിട്ടുണ്ട്. കരിക്കും കരിമ്പിൻ ജ്യൂസും തണ്ണിമത്തൻ ജ്യൂസുമൊക്കെ വഴിയോരങ്ങളിൽ നിരന്നു കഴിഞ്ഞു. ഇവയ്ക്കു ആവശ്യക്കാർ കൂടിയിട്ടുമുണ്ട്.ചൂട് കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ  മുന്നറിയിപ്പ് നൽകുന്നു.  സൂര്യാതപത്തിനുള്ള സാധ്യതയുള്ളതിനാൽ പകൽ സമയങ്ങളിൽ പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 

മരങ്ങൾ ഉണക്കുന്നത് വണ്ടുകളോ ?

തോട്ടങ്ങളിൽ കാട്ടു ജാതി പത്രി മരങ്ങൾ ഉണക്കുന്നതു പ്രത്യേക തരം വണ്ടുകളെന്നും കർഷകർ. കഴിഞ്ഞ ഏതാനും വർഷത്തിനിടെ ഇത്തരം മരങ്ങൾ മാത്രം നശിക്കുന്നത് ഏലത്തോട്ടങ്ങളിലെ തണലിനും വൻ ഭീഷണിയാണ്. കാട്ടു ജാതി പത്രി മരങ്ങളുടെ പൂവിനു ഉയർന്ന വിലയും വിപണിയിൽ ലഭിക്കും. എന്നാൽ സമീപകാലത്തായി മരങ്ങൾ വ്യാപകമായി ഉണങ്ങി തുടങ്ങി.

മുൻ കരുതലെടുക്കാം

ഏലത്തോട്ടങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുന്ന സാഹചര്യത്തിൽ ജൈവ വളങ്ങളും, മണ്ണിര കംപോസ്റ്റും, ചാണകപ്പൊടി, കരിയില എന്നിവ ഉപയോഗിച്ച് പുതയിട്ട് നനച്ചു നൽകിയാൽ ഉയർന്ന അന്തരീക്ഷ താപനിലയിൽ നിന്നും വിളകളെ സംരക്ഷിക്കാൻ കഴിയുമെന്ന് മൈയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രം വിള സംരക്ഷണ വിഭാഗം തലവൻ എ.കെ.വിജയൻ മനോരമയോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com