‘ഡോക്ടറായില്ലെങ്കിൽ സാരമില്ല അമ്മാ, ഞാനൊരു കുട്ടി ഡോക്ടറായിക്കോളാം’
Mail This Article
മൂന്നാർ ∙ അമ്മ റോസിലിന് മകൾ ശശികലയെന്ന ശശിയെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹം. പക്ഷേ, എസ്റ്റേറ്റിലെ ചെറിയ ജോലിയും തുച്ഛമായ ശമ്പളവും കൊണ്ട് അത്രയും വലിയ പഠിപ്പ് മകൾക്ക് നേടിക്കൊടുക്കുന്നത് എങ്ങനെയെന്ന് അവർക്കറിയില്ലായിരുന്നു. ‘ഡോക്ടറായില്ലെങ്കിൽ സാരമില്ല അമ്മാ, ഞാനൊരു കുട്ടി ഡോക്ടറായിക്കോളാം’ എന്നു പറഞ്ഞാണ് ശശികല തേനിയിലെ കോളജിൽ നഴ്സിങ് പഠനത്തിനു ചേർന്നത്.
അപ്പയ്ക്കും അമ്മയ്ക്കും അണ്ണനും എന്തുരോഗം വന്നാലും മരുന്നുപറഞ്ഞുതരാമെന്ന ഉറപ്പു കൊടുത്താണ് ശശികല ഭർത്താവിനൊപ്പം തിരുനെൽവേലി മെഡിക്കൽ കോളജിൽ ജോലിക്കു പോയതും. ഇന്നലെ ഉച്ചയോടെ അച്ഛൻ ഏശയ്യയുടെയും അമ്മ റോസിലിന്റെയും സഹോദരൻ കപിൽദേവിന്റെയും ചെളിയിൽ പുതഞ്ഞ ശരീരം രക്ഷാപ്രവർത്തകൻ കണ്ടെടുക്കുമ്പോൾ ബോധരഹിതയായി വീണു ശശികല.
ദുരന്തം അറിഞ്ഞ് തിരുനെൽവേലിയിൽ നിന്നു ഭർത്താവ് കാർത്തിക്കിന് ഒപ്പം ഇന്നലെ രാവിലെ പെട്ടിമുടിയിൽ എത്തിയതാണ് ശശികല. കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും നഷ്ടപ്പെട്ട വേദനയിൽ കരയാൻ പോലും കഴിയാതെ തളർന്നിരിപ്പാണ് ഈ പാവം.