മന്ത്രി എം.എം.മണിയുടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം യുഡിഎഫിന്
Mail This Article
രാജകുമാരി ∙ മന്ത്രി എം.എം.മണിയുടെ പഞ്ചായത്തായ ബൈസൺവാലി യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചു പിടിച്ചു. എൽഡിഎഫിന് 9, യുഡിഎഫിന് 4 വീതം സീറ്റ് ലഭിച്ചു. കേരള കോൺഗ്രസി(എം)ന്റെ മുന്നണിപ്രവേശം എൽഡിഎഫിന് ഗുണം ചെയ്തു. 6 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) 4 സീറ്റിലും 3 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് (ജോസഫ്) ഒരു സീറ്റിലും വിജയിച്ചു. കേരള കോൺഗ്രസുകാർ തമ്മിൽ ഏറ്റുമുട്ടിയ മൂന്നാം വാർഡിൽ ജോസഫ് വിഭാഗവും പതിനൊന്നാം വാർഡിൽ മാണി വിഭാഗവും വിജയിച്ചു.
മന്ത്രിയുടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം യുഡിഎഫിന്
ബൈസൺവാലി പഞ്ചായത്തിൽ മന്ത്രി എം.എം.മണിയുടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയ അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ജയം. മന്ത്രിയുടെ ഭാര്യാസഹോദരനും സിപിഎം രക്തസാക്ഷിയുമായ തങ്കപ്പന്റെ ഭാര്യയുടെ സഹോദരനായ സന്തോഷ് ഭാസ്കരനാണ് ഇവിടെ വിജയിച്ചത്. മന്ത്രിയുടെ അനുജൻ എം.എം.ലംബോദരന്റെ ഭാര്യാസഹോദനും പൊട്ടൻകാട് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ പി.എ.സുരേന്ദ്രനെയാണ് സന്തോഷ് പരാജയപ്പെടുത്തിയത്. 2015 ൽ എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച സന്തോഷ് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണു കോൺഗ്രസിൽ ചേർന്നത്.