ബ്ലോക്ക് പഞ്ചായത്തുകളിൽ മുന്നണികൾ കട്ടയ്ക്കു കട്ട
Mail This Article
തൊടുപുഴ ∙ ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ്– യുഡിഎഫ് ബലാബലം. അടിമാലി, ഇളംദേശം, ഇടുക്കി, തൊടുപുഴ എന്നീ ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ ദേവികുളം, നെടുങ്കണ്ടം, കട്ടപ്പന, അഴുത ബ്ലോക്ക് ഡിവിഷനുകളിൽ എൽഡിഎഫ് വിജയിച്ചു. ആകെയുള്ള 104 സീറ്റുകളിൽ യുഡിഎഫ് 46 എണ്ണത്തിൽ വിജയിച്ചപ്പോൾ 51 സീറ്റുകളിൽ എൽഡിഎഫ് വിജയമുറപ്പിച്ചു. എൻഡിഎക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. 7 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. തൊടുപുഴ ഡിവിഷനിൽ 3 സീറ്റിലും അടിമാലി, ഇളംദേശം ഡിവിഷനുകളിൽ 2 വീതവും സ്വതന്ത്രരാണു ജയിച്ചു കയറിയത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ 10 വർഷം നീണ്ട യുഡിഎഫ് ഭരണത്തിനു അന്ത്യം കുറിച്ചാണ് എൽഡിഎഫ് വിജയിച്ചത്. ഇത്തവണ 13 സീറ്റുകളിൽ 11 എണ്ണവും എൽഡിഎഫ് നേടി. 2 സീറ്റുകൾ യുഡിഎഫും കരസ്ഥമാക്കി.
കഴിഞ്ഞ തവണ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം ഇടത് മുന്നണിക്ക് നൽകേണ്ടി വന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തിൽ ഇക്കുറി ഇടത് മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ പ്രസിഡന്റ് കസേരയിൽ ഇരിക്കാം. 2015 ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 7, എൽഡിഎഫ് 5, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
പട്ടിക വർഗ വിഭാഗത്തിനായിരുന്നു പ്രസിഡന്റ് സംവരണം. ഭൂരിപക്ഷം നേടിയ യുഡിഎഫിന് പക്ഷേ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ആരേയും വിജയിപ്പിക്കാൻ കഴിയാതിരുന്നതാണു വിനയായത്. ഇക്കുറി ജനറൽ വനിതയ്ക്കാണ് ഇവിടെ പ്രസിഡന്റ് സ്ഥാനം സംവരണം.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരണം നിലനിർത്തി. 13 സീറ്റിൽ 7 സീറ്റ് യുഡിഎഫ് നേടിയപ്പോൾ അട്ടിമറി പ്രതീക്ഷിച്ചു പുതുമുഖങ്ങൾക്കു അവസരം കൊടുത്ത എൽഡിഎഫ് 6 സീറ്റിൽ ഒതുങ്ങി. പൈനാവ് സീറ്റിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയോട് പരാജയപ്പെട്ടത് വിജയത്തിനിടയിലും യുഡിഎഫിനു കനത്ത തിരിച്ചടിയായി.
എൽഡിഎഫിന്റെ കയ്യിൽ നിന്നു തൊടുപുഴ ബ്ലോക്ക് യുഡിഎഫ് പിടിച്ചെടുത്തു. 13 സീറ്റിൽ 8 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോൾ രണ്ടു സീറ്റിൽ മാത്രമായിരുന്നു എൽഡിഎഫിനു വിജയിക്കാൻ കഴിഞ്ഞത്. മൂന്നു സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു.
അഴുത ബ്ലോക്ക് പഞ്ചായത്ത് 15 വർഷത്തിനു ശേഷം എൽഡിഎഫ് തിരിച്ചുപിടിച്ചു. ഒൻപതു സീറ്റിൽ എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് 4 സീറ്റിൽ ഒതുങ്ങി. ഇളംേദശം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. 13 ഡിവിഷനുകളിൽ 9 ൽ യുഡിഎഫും 4 ൽ എൽഡിഎഫും വിജയിച്ചു. വെള്ളിയാമറ്റം ഡിവിഷനിൽ നിന്നു ജനവിധി തേടിയ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു ഒരു വോട്ടിനു പരാജയപ്പെട്ടു. കഴിഞ്ഞ തവണ യുഡിഎഫ്– 10, എൽഡിഎഫ്–2, സ്വതന്ത്രൻ–1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
∙അടിമാലി, ഇളംദേശം, ഇടുക്കി, തൊടുപുഴ എന്നീ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ ദേവികുളം, നെടുങ്കണ്ടം, കട്ടപ്പന, അഴുത ബ്ലോക്ക് ഡിവിഷനുകളിൽ എൽഡിഎഫിനു വിജയം.